ന്യൂഡൽഹി: കൊടുംകുറ്റവാളി അൻമോൽ ബിഷ്ണോയെ ഇന്ത്യയിൽ എത്തിച്ചു. എൻസിപി നേതാവ് ബാബ സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായാണ് അൻമോൽ ബിഷ്ണോയെ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. എൻഐഎ സംഘമാണ് ഇയാളെ ഇന്ത്യയിൽ എത്തിച്ചത്.

ജയിലിൽ കഴിയുന്ന അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനും ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുളള കുറ്റവാളികളിൽ ഒരാളുമാണ് അൻമോൽ ബിഷ്ണോയ്. അമേരിക്കയിൽ ആയിരുന്ന ഇയാളെ ഇന്ത്യക്ക് കൈമാറാമെന്ന് നേരത്തെ യുഎസ് അറിയിച്ചിരുന്നു. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അൻമോൽ ബിഷ്ണോയിയെ അമേരിക്കയിൽ നിന്ന് നാടുകടത്തിയതായി അറിയിച്ചുകൊണ്ടുളള ഇമെയിൽ സ്ക്രീൻഷോട്ട് സീഷൻ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.
ബാബ സിദ്ദിഖിയെ 2024 ഒക്ടോബർ 12-ന് മുംബൈയിലെ ബാന്ദ്ര ഈസ്റ്റിൽ സീഷന്റെ ഓഫീസ് കെട്ടിടത്തിന് പുറത്തുവെച്ചാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ നിരവധി ലോറൻസ് ബിഷ്ണോയ് സംഘാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്നാണ് അൻമോലിന്റെ പങ്ക് സംബന്ധിച്ച വിവരം ലഭിച്ചത്.

ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലും അൻമോൽ ബിഷ്ണോയ്ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കടന്ന ഇയാളെ കഴിഞ്ഞ നവംബറിൽ യുഎസിൽവെച്ച് പിടികൂടുകയായിരുന്നു. അൻമോലിനെ ഇന്ത്യയിലെത്തിക്കുന്നതോടെ ബിഷ്ണോയ് സംഘത്തിന്റെ ആഗോള പ്രവർത്തനങ്ങളെക്കുറിച്ചുളള നിർണായക വിശദാംശങ്ങൾ തുറന്നുകാട്ടപ്പെടുമെന്നാണ് അന്വേഷണ ഏജൻസികൾ പ്രതീക്ഷിക്കുന്നത്.

