ന്യൂഡൽഹി: സംസ്ഥാനത്തെ എസ്ഐആർ നടപടികൾക്ക് സുപ്രീം കോടതി അനുമതി നൽകി. എസ്ഐആർ നടപടികൾക്ക് നിലവിൽ സ്റ്റേ ഇല്ലെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന് വിഷയത്തിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിൽ വാദം കേട്ട സുപ്രീം കോടതി ഹർജികൾ 26-ന് വിശദമായി പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇതുസംബന്ധിച്ചുള്ള ഹർജികൾ പരിഗണിച്ചത്.

കേസിൽ ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയിലെത്തിയിരുന്നില്ല. അതിനാൽ കമ്മിഷന്റെ ഭാഗം കോടതിക്ക് വിലയിരുത്താൻ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് കമ്മിഷനോട് ഈ വിഷയത്തിൽ കൂടുതൽ വിശദീകരണം സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് നോട്ടീസ് അയച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം കൂടി കേട്ടതിന് ശേഷം അത് കൂടി പരിഗണിച്ച ശേഷമായിരിക്കും കൂടുതൽ നടപടി എടുക്കുകയെന്നും കോടതി അറിയിച്ചു.
കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുകയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ സംസ്ഥാനത്തിന്റെ ഹർജികൾ പ്രത്യേകം പരിഗണിക്കുമെന്നും കോടതി അറിയിച്ചു.ബീഹാറിലെ എസ്ഐആർ സംബന്ധിച്ചുള്ള ഹർജികളും ഇതേ ബെഞ്ചാണ് പരിഗണിക്കുന്നത്. കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, എസ്ഐആർ ഭരണഘടന വിരുദ്ധം എന്ന വാദമാണ് മുസ്ലിംലീഗ്, കോൺഗ്രസ്, സിപിഎം, സിപിഐ ഉൾപ്പെടെയുള്ള പാർട്ടികൾ ഉന്നയിച്ചത്. നേരത്തെ ബീഹാറിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികളിൽ സ്റ്റേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

