കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച മികച്ച നേട്ടത്തിന് പിന്നാലെ കൊച്ചി മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ ഭിന്നത പരസ്യമാകുന്നു. പദവിയിലേക്ക് പരിഗണിച്ച ദീപ്തി മേരി വര്‍ഗീസിന്റെ പേര് വെട്ടിയതിനെ ചൊല്ലിയാണ് പൊട്ടിത്തെറി. വിഷയത്തില്‍ കെപിസിസി നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ലെന്ന് ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് ദീപ്തി നിലപാട് വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് നയിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം വിജയകമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നാണ് കരുതുന്നത്. ജയിച്ചുവന്ന 46 കൗണ്‍സിലര്‍മാരോടൊപ്പമാണ് താന്‍. ഇപ്പോള്‍ തീരുമാനിക്കപ്പെട്ട രണ്ട് മേയര്‍മാരോടും ചേര്‍ന്ന് പ്രവര്‍ത്തിക്കും.
കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തനം തുടരും. തെരഞ്ഞെടുപ്പിനെ നയിക്കണം എന്ന് നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചു. പിന്നീട് മാറ്റിയിട്ടുണ്ടെങ്കില്‍ അത് വിശദീകരിക്കേണ്ടത് അത്തരം ഒരു തീരുമാനം എടുത്തവരാണ്. പ്രത്യേകിച്ച് ഒന്നും പറയാനില്ല. മികച്ച ഭരണം കാഴ്ച വയ്ക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കും എന്നും ദീപ്തി പറഞ്ഞു.

മേയർ തെരഞ്ഞെടുപ്പ് രീതിയില്‍ അപാകത സംഭവിച്ചിട്ടുണ്ട്. അക്കാര്യം പാര്‍ട്ടി വേദിയില്‍ അറിയിക്കും. പ്രതിഷേധങ്ങളില്ല. കെപിസിസി നല്കുന്ന സര്‍ക്കുലര്‍ പ്രകാരം വേണം തീരുമാനങ്ങള്‍ എടുക്കേണ്ടത്. അത്തരം നടപടികളില്‍ അപാകതകള്‍ ഉണ്ടായെന്ന് കരുതുന്നു. പ്രതിപക്ഷ നേതാവാണ് തന്നെ ഉത്തരവാദിത്തം ഏല്‍പ്പിച്ചത്.

ഇപ്പോഴുണ്ടായ വിഷയത്തില്‍ ഇനി മറുപടി പറയേണ്ടത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ തനിക്കായിരുന്നു ഭൂരിപക്ഷം. ഭൂരിപക്ഷം തനിക്കില്ലെന്ന് ചിലര്‍ പറയുന്നതിനോട് യോജിക്കാനാവില്ല. കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടുന്നതില്‍ വീഴ്ച സംഭവിച്ചു എന്നും ദീപ്തി മേരി വര്‍ഗീസ് അറിയിച്ചു.
