ന്യൂഡൽഹി: ആരവല്ലി മലനിരകളിലെ ഖനനാനുമതിയിൽ യു ടേൺ അടിച്ച് കേന്ദ്രസർക്കാർ. മലനിരകളിൽ ഖനനത്തിനായി പുതിയ അനുമതികൾ നൽകരുതെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് മലനിരകൾ സ്ഥിതി ചെയ്യുന്ന ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നീ സംസ്ഥാനങ്ങൾക്ക് നൽകി. നിലവിലുള്ള ഖനന പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കാനും നിർദ്ദേശമുണ്ട്.

മലനിരകളുടെ പുതിയ നിർവചനത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യമൊട്ടാകെ ഉണ്ടായത്. പുതിയ നിർവചനം ആരവല്ലി മലനിരകളിൽ വ്യാപകമായി അനധികൃത ഖനനത്തിന് വഴിതുറക്കും എന്നതായിരുന്നു പരിസ്ഥിതി പ്രവർത്തകരുടെയടക്കം ആശങ്ക.
ഇതിന് പിന്നാലെയാണ് കേന്ദ്രം ഖനനം സംബന്ധിച്ച നടപടികളിൽ പിന്നോട്ടുപോയത്. നിലവിലെ ഖനനങ്ങൾ മാനദണ്ഡങ്ങൾ പാലിച്ചാണോ എന്നതും പരിശോധിക്കും.

ഇതിന് പുറമെ ഏതെങ്കിലും മേഖലയിൽ ഖനനം നിർത്തേണ്ടതുണ്ടോ എന്നും പഠിക്കും. ഇതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്റ്റ്റി ആൻഡ് റിസർച്ച് എജ്യുക്കേഷനെ ചുമതലപ്പെടുത്തി. ആരവല്ലി മേഖലയ്ക്കായി ഒരു സുസ്ഥിര ഖനന മാനേജ്മെന്റ് പദ്ധതി തയ്യാറാക്കാനും നിർദേശമുണ്ട്.

