കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിൽ പാലായിൽ ഇത്തവണയും മത്സരിക്കുമെന്ന് മാണി സി കാപ്പൻ എംഎൽഎ. ജോസ് കെ മാണി മുന്നണിയിൽ വരുമോ ഇല്ലയോ എന്നത് പ്രശ്നമല്ല. പാലായിലെ വികസനം തടസ്സപ്പെടുത്തിയത് ആരാണെന്ന് പാലാക്കാർക്ക് അറിയാമെന്നും മാണി സി കാപ്പൻ പറഞ്ഞു.

ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചെന്ന് മാണി സി കാപ്പൻ പറഞ്ഞു. ലോക്സഭയും രാജ്യസഭയും വേണ്ടെന്ന് പറഞ്ഞാന്ന് ജോസ് നേരത്തെ മത്സരിച്ചത്. ഇത്തവണയും രാജ്യസഭ സീറ്റ് രാജിവെച്ച് മത്സരിക്കുമോയെന്ന് മാണി സി കാപ്പൻ ചോദിച്ചു. അതും രാജിവെച്ചിട്ട് വന്നാൽ ജനം എന്ത് മറുപടി പറയുമെന്ന് ആലോചിക്കട്ടെ. അങ്ങനെയാണെങ്കിൽ അത് ജനാധിപത്യത്തെ കൊഞ്ഞനം കുത്തുന്ന പോലെയാണെന്ന് മാണി സി കാപ്പൻ പറഞ്ഞു.
ജോസ് കെ മാണി മുന്നണിയിലേക്ക് വരികയാണെങ്കിൽ കൈയും നീട്ടി സ്വീകരിക്കുമെന്നും എന്നാൽ പാലാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും നേരത്തെ തന്നെ മാണി സി കാപ്പൻ വ്യക്തമാക്കിയിരുന്നു.

ജോസ് കെ മാണി തന്നെ പാലായിൽ മത്സരിക്കുമെന്നാണ് സൂചനകൾ. ഒരു നേർക്ക് നേർ പോരാട്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. ബിജെപി സ്ഥാനാർഥിയായി ഷോൺ ജോർജ് എത്താനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ പാലായിൽ ഇക്കുറി ത്രികോണപ്പോരിലേക്ക് കടക്കും.

