തിരുവനന്തപുരം: മൂന്ന് ദിവസമായി തിരുവനന്തപുരത്ത് ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് സമാപിക്കും. പോളിറ്റ് ബ്യൂറോ അംഗം ബി വി രാഘവുലുവിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. പ്രധാനമായും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് സാഹചര്യം കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

കൂടാതെ കർഷക വിരുദ്ധ – തൊഴിലാളി വിരുദ്ധ നയങ്ങൾ തുടരുന്ന കേന്ദ്രസർക്കാരിനെതിരെ ശക്തമായ പോരാട്ടം തുടരാനും കേന്ദ്ര കമ്മിറ്റി യോഗത്തിൽ ധാരണയായി. കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ ജനറൽ സെക്രട്ടറി എം എ ബേബി മാധ്യമങ്ങളോട് വിശദീകരിക്കും.
അതേസമയം, മോദി സര്‍ക്കാരിൻ്റെ കർഷക വിരുദ്ധ – തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ത്യയിലൂടനീളം ഐക്യമായ പോരാട്ടത്തിന് ആഹ്വാനം ചെയ്യണമെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പ്രതിജ്ഞയെടുത്തിരുന്നു.

ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കർഷകവിരുദ്ധവും തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ നിയമങ്ങളെയും അപലപിച്ചതിന് പിന്നാലെയാണ് യോജിച്ച പോരാട്ടത്തിന് ആഹ്വാനം ചെയ്തത്. ജനവിരുദ്ധ നിയമങ്ങൾ പിൻവലിക്കുന്നതുവരെ ജനങ്ങളെ ചെറുത്തുനിൽപ്പിലേക്ക് അണിനിരത്തുമെന്നും കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ പ്രതിജ്ഞയെടുത്തിരുന്നു.

