ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശം വിദ്വേഷ പ്രസംഗമെന്ന് വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. സനാതന ധര്‍മം ഇല്ലാതാക്കണമെന്ന ഉദയനിധിയുടെ പ്രസംഗം ‘ഹേറ്റ് സ്പീച്ച്’ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിമര്‍ശിച്ചു. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയ്ക്കെതിരെ തിരുച്ചിറപ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് എസ് ശ്രീമതിയുടെ ഈ പരാമര്‍ശങ്ങള്‍.

2023 സെപ്റ്റംബറിലാണ് ഉദയനിധി സ്റ്റാലിന് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പരാമര്‍ശങ്ങള്‍ നടത്തിയത്. ദ്രാവിഡ കഴകവും (ഡികെ) ദ്രാവിഡ മുന്നേറ്റ കഴകം ( ഡിഎംകെ)100 വര്‍ഷമായി ഹിന്ദുമതത്തിനെതിരെ വ്യക്തമായ ആക്രമണം നടത്തുന്നുണ്ടെന്നും ഉദയനിധി സ്റ്റാലിനും അതേ പ്രത്യയശാസ്ത്രപരമായ പരമ്പരയില്‍പ്പെട്ടയാളാണെന്നും ഹൈക്കോടതിയുടെ മധുര ബെഞ്ച് പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ പലപ്പോഴും ശിക്ഷിക്കപ്പെടുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ഉദയനിധി സ്റ്റാലിന് ഉപയോഗിച്ച വാക്കുകള്‍ വംശഹത്യയെയാണ് സൂചിപ്പിക്കുന്നതെന്നും അത് വിദ്വേഷ പ്രസംഗമാണെന്നും കോടതി വ്യക്തമാക്കി. തമിഴ്നാട്ടില്‍ ഉദയനിധിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ഒരു കേസും ഫയല്‍ ചെയ്തിട്ടില്ലെന്നും മറ്റ് ചില സംസ്ഥാനങ്ങളില്‍ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

2023 സെപ്റ്റംബറിലായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകന് ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മത്തെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. ചെന്നൈയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ചില കാര്യങ്ങളെ എതിര്‍ത്താല്‍ മാത്രം പോരാ, അവ ഉന്മൂലനം ചെയ്യണം. നമുക്ക് പകര്‍ച്ചപ്പനി, കൊതുകുകള്‍, മലേറിയ, കൊറോണ എന്നിവയെ എതിര്‍ക്കാന്‍ കഴിയില്ല, അവയെ തുടച്ചുനീക്കണം. അതുപോലെ സനാതന ധര്‍മത്തെയും എതിര്‍ക്കുന്നതിന് പകരം ഉന്മൂലനം ചെയ്യണം, ഇതായിരുന്നു ഉദയനിധി നടത്തിയ വിവാദ പരാമര്‍ശം.

