തിരുവനന്തപുരം: 2024-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ വിതരണം ഇന്ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും. മമ്മൂട്ടി, ടൊവിനോ തോമസ്, ആസിഫ് അലി, വേടൻ, ഷംല ഹംസ തുടങ്ങി 51 ഓളം ചലച്ചിത്ര പ്രതിഭകൾക്കാണ് മുഖ്യമന്ത്രി പുരസ്കാരങ്ങൾ നൽകുന്നത്.

കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയൽ പുരസ്കാരം നടി ശാരദ മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ വൈകിട്ട് 6:30-നാണ് അവാർഡ് വിതരണ ചടങ്ങുകൾ ആരംഭിക്കുന്നത്.
ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ ഡോക്ടർ റസൂൽ പൂക്കുട്ടി ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തും. ചലച്ചിത്ര വിഭാഗം ജൂറി റിപ്പോർട്ട് ജൂറി ചെയർപേഴ്സണും നടനുമായ പ്രകാശ് രാജും, ജെ.സി. ഡാനിയൽ ജൂറി റിപ്പോർട്ട് സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോക്ടർ ദിവ്യ എസ്. അയ്യരും അവതരിപ്പിക്കും.

ചലച്ചിത്ര അവാർഡുകളുടെ സമ്പൂർണ്ണ വിവരങ്ങൾ അടങ്ങിയ പുസ്തകം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലിന് നൽകി പ്രകാശനം ചെയ്യും. പുരസ്കാര സമർപ്പണത്തിന് ശേഷം മികച്ച പിന്നണി ഗായകർക്കുള്ള അവാർഡ് ജേതാക്കളായ കെ.എസ്. ഹരിശങ്കർ, സെബ ടോമി എന്നിവർ നയിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും.
അഡ്വക്കറ്റ് വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ വി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിന്റെ ഭാഗമാകും

