ന്യൂഡൽഹി: ‘വന്ദേമാതരം’ ആലപിക്കുമ്പോൾ ദേശീയ ഗാനം പോലെ തന്നെ എഴുന്നേറ്റു നിൽക്കുന്നത് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം. ദേശീയ ഗാനത്തിന് ബാധകമായ നിയമങ്ങളും ചട്ടങ്ങളും ‘വന്ദേമാതരം’ ഗാനത്തിനും ബാധകമാക്കണമോ എന്ന കാര്യം ആഭ്യന്തര മന്ത്രാലയം ചർച്ച ചെയ്യുന്നതായാണ് വിവരം. ഈ വിഷയത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ‘വന്ദേമാതരം’ രചിച്ചതിന്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഈ ചർച്ചകൾ നടക്കുന്നത്.

‘വന്ദേമാതരം’ എന്നു തുടങ്ങുന്ന ഗാനം ഒരു സ്തുതിഗീതമായി എഴുതപ്പെട്ടതാണ്. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ‘ആനന്ദമഠം’ എന്ന നോവലിന്റെ ഭാഗമാണിത്. നിലവിൽ, ഈ ഗീതത്തിന് ദേശീയ അടയാളങ്ങളെ അധിക്ഷേപിക്കുന്നതിൽ നിന്നുള്ള സംരക്ഷണം ഉറപ്പാക്കുന്ന 1971ലെ നിയമം ബാധകമാണ്. കൂടാതെ, രാജ്യത്തിന്റെ ഭരണഘടനയുടെ ആർട്ടിക്കിൾ 51(എ) പൗരന്മാരോട് ദേശീയ ഗീതത്തെ ബഹുമാനിക്കാൻ നിർദ്ദേശിക്കുന്നുമുണ്ട്. എന്നാൽ, ‘വന്ദേമാതരം’ ആലപിക്കുമ്പോൾ എഴുന്നേറ്റു നിൽക്കുകയോ പാടുന്നതിൽ പങ്കെടുക്കുകയോ ചെയ്യുന്നത് നിർബന്ധമാക്കുന്ന നിയമപരമായ വ്യവസ്ഥകളൊന്നും നിലവിലില്ല. അത് ദേശീയഗാനത്തിന് മാത്രമാണ് ബാധകം.
ദേശീയ ഗാനത്തിന് ബാധകമായ നിയമങ്ങൾ ‘വന്ദേമാതരം’ ഗാനത്തിനും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും ഹർജികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.

നിലവിൽ ഈ നിയമങ്ങൾ ‘ജനഗണമന’യ്ക്ക് മാത്രമാണ് ബാധകമെന്നും ‘വന്ദേമാതരം’ ഗാനത്തിന് ബാധകമല്ലെന്നും സർക്കാർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ഗാനം ആലപിക്കുമ്പോൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളും സമയപരിധിയും ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. എല്ലാവരും എഴുന്നേറ്റു നിൽക്കുകയും ഗാനം ആലപിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണെന്ന് ഇത് പറയുന്നു. നിയമപരമായ വ്യവസ്ഥകൾ അനുസരിച്ച്, ദേശീയ ഗാനത്തെ അധിക്ഷേപിക്കുന്നതോ മറ്റുള്ളവരെ ബഹുമാനിക്കുന്നതിൽ നിന്ന് തടയുന്നതോ ആയ ഏതൊരാൾക്കും മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാം. ഇപ്പോൾ, സമാനമായ വ്യവസ്ഥകൾ ‘വന്ദേമാതരം’ ഗാനത്തിനും ബാധകമാക്കാമോ എന്നതാണ് ആലോചന.

കഴിഞ്ഞ വർഷം, ചില മുസ്ലീം സംഘടനകൾ ഈ ദേശീയഗീതം ആലപിക്കുന്നതിനെ എതിർത്തതിനെത്തുടർന്ന് വിവാദങ്ങളുയർന്നിരുന്നു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ബിജെപി ഈ വിഷയം ചർച്ചയാക്കുകയും, കോൺഗ്രസ് പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായി ആറ് വരികളുള്ള യഥാർത്ഥ ഗീതത്തെ ഒരു വരിയായി ചുരുക്കിയെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. എന്നാൽ, വരാനിരിക്കുന്ന പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ദേശീയ ഗീതത്തെ ചർച്ചയാക്കുന്നതെന്ന് കോൺഗ്രസ് വാദിച്ചു.
