തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു എന്നാരോപിച്ച് പ്രതിപക്ഷ എംഎൽഎമാരായ സി.ആർ. മഹേഷും നജീബ് കാന്തപുരവും നിയമസഭാ കവാടത്തിൽ സത്യാഗ്രഹം ആരംഭിച്ചു.

ചോദ്യോത്തരവേളയിലാണ് സ്വർണ്ണക്കടത്ത് വിഷയത്തിലെ പ്രതിഷേധം പ്രതിപക്ഷം സഭയെ അറിയിച്ചത്.
എസ്ഐടി അന്വേഷണത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനിക്കുന്നുവെന്നും ഇതിൽ പ്രതിഷേധിച്ചാണ് സഭാ കവാടത്തിൽ സത്യാഗ്രഹം ഇരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

എന്നാൽ ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നടക്കുന്നതെന്നും, പ്രതിപക്ഷത്തിന്റെ സമരം ഹൈക്കോടതിക്കെതിരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ മറുപടി നൽകി.

