ഭോപ്പാൽ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സർക്കാർ സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം കീറിയ നോട്ടുപുസ്തകത്താളുകളിൽ വിളമ്പിയ സംഭവത്തിൽ മധ്യപ്രദേശിൽ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ മൈഹാർ ജില്ലയിലുള്ള ഭട്ഗവാൻ സർക്കാർ ഹൈസ്കൂളിലാണ് സംഭവം നടന്നത്.

റിപ്പബ്ലിക് ദിനത്തിൽ കുട്ടികൾക്ക് ഹൽവയും പൂരിയും നൽകിയത് പഴയ നോട്ടുപുസ്തകങ്ങളിൽ നിന്നും പാഠപുസ്തകങ്ങളിൽ നിന്നും കീറിയെടുത്ത പേപ്പറുകളിലായിരുന്നു. കുട്ടികൾ വെളിയിൽ തറയിലിരുന്ന് മഷിയുള്ള പേപ്പറുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതർ നടപടിയെടുത്തത്.
സംഭവം വിവാദമായതോടെ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിടുകയും വീഴ്ച വരുത്തിയ സ്കൂൾ പ്രധാനാധ്യാപകൻ സുനിൽ കുമാർ ത്രിപാഠിയെ ഉടനടി സസ്പെൻഡ് ചെയ്യുകയുമായിരുന്നു. ഉച്ചഭക്ഷണ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പുസ്തകങ്ങളിലെ മഷി ഭക്ഷണത്തിൽ കലരുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി. ഉച്ചഭക്ഷണത്തിന് ശരിയായ ക്രമീകരണങ്ങൾ ഉറപ്പാക്കേണ്ടത് പ്രിൻസിപ്പലിന്റെ ഉത്തരവാദിത്തമാണെന്ന് ജില്ലാ പ്രോജക്ട് കോർഡിനേറ്റർ വിഷ്ണു ത്രിപാഠി പറഞ്ഞു. റിപ്പബ്ലിക് ദിനം പോലുള്ള ഒരു ദേശീയ ആഘോഷത്തിൽ ഇത്തരം അവഗണന അംഗീകരിക്കാനാവില്ലെന്നും കർശന നടപടിയെടുക്കാൻ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

