തിരുവനന്തപുരം: സംസ്ഥാനത്ത് ക്രൂയിസ് ടൂറിസം നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. വിനോദസഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവം നൽകുന്നതിനും കൂടുതല്‍ ടൂറിസ്റ്റുകളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ കേരളത്തെ ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

ക്രൂയിസ് ടൂറിസം നയം നടപ്പാക്കുന്നതോടെ കേരളാ മാരിടൈം ബോര്‍ഡുമായി ചേര്‍ന്ന് സംസ്ഥാനത്തെ ഏഴ് തുറമുഖങ്ങളില്‍ ക്രൂസ് ഓപ്പറേഷന്‍സ് ആരംഭിക്കാനാണ് ടൂറിസം വകുപ്പിന്റെ പദ്ധതി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്ന സാഹചര്യത്തില്‍ ക്രൂസ് ടൂറിസം പദ്ധതിയെ വിശാലമായ തുറമുഖ വികസന പദ്ധതികളുമായി സംയോജിപ്പിക്കുന്നതിനുള്ള ഒരു അവസരമായി ടൂറിസം വകുപ്പ് കണക്കാക്കുന്നു.

വിഴിഞ്ഞം, കൊച്ചി, ആലപ്പുഴ, കൊല്ലം, ബേപ്പൂര്‍, നീണ്ടകര, കായംകുളം എന്നിവിടങ്ങളിലെ തുറമുഖങ്ങളില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. കൂടാതെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

