മുംബൈ: ഇന്ത്യയുടെ രണ്ടാം ടിയർ ഫുട്ബോൾ ടൂർണമെന്റ് ആയ ഐ ലീഗ് വൻ മാറ്റത്തിനൊരുങ്ങുന്നു. ഐ ലീഗ് എന്ന പഴയ പേര് മാറ്റി പകരം ‘ഇന്ത്യൻ ഫുട്ബാൾ ലീഗ്’ എന്നു റീബ്രാൻഡ് ചെയ്യും. ക്ലബ് ഉടമകൾക്ക് കൂടുതൽ പ്രധാന്യം ലഭിക്കുന്ന രീതിയിലാണ് ഇനി ടൂർണമെന്റ് നടക്കുക.

ഇത് സംബന്ധിച്ച നിർദേശം എക്സിക്യൂട്ടിവ് കമ്മിറ്റിയ്ക്ക് എ ഐ എഫ് എഫ് കൈമാറി. നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ പുതിയ രീതി ഉടൻ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ വ്യക്തമാക്കി.
ടൂർണമെന്റ് നടത്തിപ്പിലും കാര്യമായ മാറ്റങ്ങളാണ് എ ഐ എഫ് എഫ് വരുത്തിയിരിക്കുന്നത്. ഇനി മുതൽ യൂറോപ്യൻ ക്ലബ് ഫുട്ബോൾ മാതൃകയിൽ ക്ലബ്ബുകളുടെ ഉടമസ്ഥതയിലും ഫുട്ബോൾ ഫെഡറേഷന്റെ നിയന്ത്രണത്തിലുമാകും മത്സരങ്ങൾ നടക്കുക. ഈ സീസണിലെ മത്സരങ്ങൾ 2026 ഫെബ്രുവരി 21-ന് ആരംഭിക്കാനാണ് തീരുമാനം. രണ്ട് ഘട്ടങ്ങളിലായാണ് ലീഗ് സംഘടിപ്പിക്കുക. ആദ്യഘട്ടം റൗണ്ട് റോബിൻ ഫോർമാറ്റിൽ സിംഗിൾ ലെഗ് ഹോം ആൻഡ് എവേ മത്സരങ്ങളായാണ് നടക്കുക.

രണ്ടാം ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ആദ്യ സ്ഥാനത്ത് എത്തുന്ന 6 ടീമുകൾ ചാംപ്യൻ ഷിപ്പിന് വേണ്ടി പരസ്പരം ഏറ്റുമുട്ടും. ഈ മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവർ വിജയികളാകും. പോയിന്റ് പട്ടികയിൽ ഏറ്റവും താഴെ വരുന്ന ടീമുകളെ ഐ-ലീഗ് രണ്ടാം നിരയിലേക്ക് തരം താഴ്ത്തും. ലീഗിന്റെ ചെലവിൽ 40% ഫെഡറേഷനും 60% ക്ലബ്ബുകളും വഹിക്കാനും തീരുമാനം ആയിട്ടുണ്ട്.

