ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്ത് നടപ്പാക്കിയ വിവരാവകാശനിയമം പുനഃപരിശോധിക്കാന്‍ നിര്‍ദേശിച്ച് സാമ്പത്തികസര്‍വേ. രഹസ്യസ്വഭാവമുള്ള റിപ്പോര്‍ട്ടുകളും കരട് അഭിപ്രായങ്ങളും വിവരാവകാശനിയമപ്രകാരം നല്‍കരുതെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന് വ്യാഴാഴ്ച പാര്‍ലമെന്റില്‍ വച്ച സാമ്പത്തികസര്‍വേ നിര്‍ദേശിക്കുന്നത്. ഇങ്ങനെ നല്കേണ്ടിവരുമ്പോള് ഭരണനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നുവെന്നാണ് കണ്ടെത്തല്‍. വിവരാവകാശനിയമത്തെ സാരമായി ബാധിക്കുന്ന നിര്‍ദേശമാണിതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

നയതീരുമാനം അന്തിമമാക്കുന്നതിന് മുന്നോടിയായി നടക്കുന്ന ചര്‍ച്ചകളുടെ കുറിപ്പുകളും കരട് നിര്‍ദേശങ്ങളും പുറത്തുവിടുന്നത് ഒഴിവാക്കണം. സര്‍വീസ് രേഖകള്‍, സ്ഥലംമാറ്റം, രഹസ്യ റിപ്പോര്‍ട്ടുകള്‍ തുടങ്ങി പൊതുജനങ്ങളെ നേരിട്ടുബാധിക്കാത്ത വിഷയങ്ങളെ വിവരാവകാശ നിയമത്തില്‍ നിന്നൊഴിവാക്കണം. നയതീരുമാനങ്ങളുടെ വിശ്വാസ്യത സംരക്ഷിച്ചു നിര്‍ത്തി നിയമം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോവുകയാണ് ലക്ഷ്യം. ഇതൊരു നിര്‍ദേശം മാത്രമാണെന്നാണ് സര്‍വേയില്‍ പറയുന്നത്.
ഉത്തരവാദിത്വമുള്ള പൗരന്മാരെ വളര്‍ത്തിയെടുക്കുന്നതിന് സഹായിക്കുന്ന വിവരങ്ങള്‍ പുറത്തുവിടാം. ഔദ്യോഗികമായ ചില സ്വകാര്യതകള്‍ സംരക്ഷിക്കപ്പെടണം. ഇതുരണ്ടും ഒരുമിപ്പിച്ച് പോകുമ്പോഴാണ് വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുന്നത്.

യുപിഎ ഭരണകാലത്ത് നടപ്പാക്കിയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദാക്കിയതിന് പിന്നാലെയാണ് സാമ്പത്തിക അവലോകനരേഖയില്‍ പുതിയ ശുപാര്‍ശ. അധികാരസ്ഥാപനങ്ങളില്‍ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാനും അഴിമതി തടയാനും ജനാധിപത്യപ്രക്രിയയില്‍ ജനങ്ങളുടെ പങ്കാളിത്തം കൂട്ടാനും ലക്ഷ്യമിട്ടാണ് 2005-ല്‍ വിവരാവകാശനിയമം കൊണ്ടുവന്നത്. ഇതില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നും പുനഃപരിശോധന ആവശ്യമാണെന്നും നിയമത്തിന്റെ യഥാര്‍ഥലക്ഷ്യം നിറവേറ്റാനുതകുന്ന വിധത്തില്‍ പരിഷ്കരണം വേണമെന്നും നിര്‍ദേശിക്കുന്നു.

പൗരന്മാരുടെ അറിയാനുള്ള അവകാശം ഇന്ത്യയുടെ മാത്രം സവിശേഷമായ കാര്യമല്ല. ലോകത്തെ ആദ്യത്തെ അറിയാനുള്ള സ്വാതന്ത്ര്യനിയമം നടപ്പാക്കിയത് 1766 ല്‍ സ്വീഡനാണ്. 1966 ല്‍ യുഎസും 2000 ത്തില്‍ യുകെയും ഇത് നടപ്പാക്കിയെന്നും സര്‍വേയില്‍ പറയുന്നുണ്ട്.
