ചെന്നൈ: സംഗീത സംവിധായകന് എസ്.പി വെങ്കിടേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈയിലെ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. 70 വയസായിരുന്നു. എണ്‍പതുകളുകളിലും തൊണ്ണൂറുകളിലും മലയാളത്തില്‍ നിരവധി ഹിറ്റുകളൊരുക്കിയ സംഗീത സംവിധായകനായിരുന്നു. 1985 ല്‍ പുറത്തിറങ്ങഇയ ജനകീയ കോടതിയിലൂടെയാണ് മലയാളത്തിലെ കരിയര്‍ ആരംഭിക്കുന്നത്.

1955 മാര്‍ച്ച് അഞ്ചിന് തമിഴ്നാട്ടിലായിരുന്നു ജനനം. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിലെ നിറ സാന്നിധ്യമായിരുന്നു. പൈതൃകത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
1971 ല്‍ സംഗീത സംവിധായകന് വിജയഭാസ്കറിനൊപ്പം ഗിറ്റാറിസ്റ്റായിട്ടാണ് കരിയര്‍ ആരംഭിക്കുന്നത്. 1975 ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി. പിന്നീട് 1981 ല്‍ തെലുങ്ക് ചിത്രം പ്രേമയുദ്ധത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. മലയാളത്തില്‍ രാഘവന് മാസ്റ്റര്‍ അടക്കമുള്ള ഇതിഹാസങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ശേഷമാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്.

രാജാവിന്റെ മകനിലെ സംഗീതം മലയാള സിനിമയില്‍ തന്നെ പുതിയൊരു പാത വെട്ടിത്തുറന്നു. തുടര്‍ന്ന് എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും മലയാളത്തില്‍ എസ് പി വെങ്കിടേഷ് തരംഗമായിരുന്നു. സൂപ്പര്‍ ഹിറ്റായി മാറിയ നിരവധി സിനിമകള്‍ക്ക് അദ്ദേഹം സംഗീതമൊരുക്കിയിട്ടുണ്ട്. ദേവാസുരം, കിലുക്കം, ഇന്ദ്രജാലം, സ്പടികം, കൗരവ്വര്‍, ജോണി വാക്കര്‍, കിഴക്കന്‍ പത്രോസ്, ഹിറ്റ്ലര്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ക്ക് സംഗീതമൊരുക്കിയിട്ടുണ്ട്.

