ഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് എട്ട് കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്തു. മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ഓർമ്മക്കുറിപ്പുമായി ബന്ധപ്പെട്ട പരാമർശങ്ങളെച്ചൊല്ലിയുണ്ടായ ബഹളത്തിനൊടുവിലാണ് നടപടി. ഇതേത്തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ഡീൻ കുര്യാക്കോസും ഹൈബി ഈഡനും ഉൾപ്പെടെയുള്ള എംപിമാരെയാണ് സഭയിൽ അച്ചടക്കമില്ലാതെ പെരുമാറിയെന്ന് ആരോപിച്ച് സസ്പെൻഡ് ചെയ്തത്. മാണിക്കം ടാഗോർ, അമരീന്ദർ സിംഗ് രാജ വാറിംഗ്, ഗുർജീത് സിംഗ് ഔജില, പ്രശാന്ത് പഡോലെ, സി. കിരൺ റെഡ്ഡി, എസ്. വെങ്കിടേശൻ എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട് മറ്റു എംപിമാർ.
എം.എം. നരവനെയുടെ ഓർമക്കുറിപ്പിലെ ഭാഗങ്ങൾ ഉദ്ധരിച്ച് ഒരു ലേഖനം സഭയിൽ വായിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശ്രമിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ഇത് സംബന്ധിച്ച രേഖകൾ താൻ സാക്ഷ്യപ്പെടുത്തിയതാണെന്ന് രാഹുൽ ഗാന്ധി അറിയിച്ചെങ്കിലും, ഇത് പരിശോധനയ്ക്കായി സമർപ്പിക്കാനാണ് സ്പീക്കറുടെ പാനലിലുണ്ടായിരുന്ന പ്രസാദ് തെന്നെട്ടി നിർദ്ദേശിച്ചത്.

ലോക്സഭ പ്രക്ഷുബ്ധമായതോടെ എംപിമാർ സഭയുടെ നടുത്തളത്തിലിറങ്ങി പേപ്പറുകൾ കീറി സ്പീക്കറുടെ ഇരിപ്പിടത്തിന് നേരെ എറിയുകയിരുന്നു. എംപിമാർ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയും പ്രതിഷേധം ഉയർത്തി. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു എംപിമാർക്കെതിരെ പ്രമേയം അവതരിപ്പിക്കുകയും ശബ്ദവോട്ടോടെ സഭ പ്രമേയം പാസാക്കുകയായിരുന്നു.

എംപിമാരുടെ സസ്പെൻഷനിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ പാർലമെന്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ഈ സമ്മേളന കാലയളവിലേക്കാണ് എംപിമാരെ സസ്പെൻഡു ചെയ്തിരിക്കുന്നത്.
