മുംബൈ: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ പാക്കിസ്ഥാനും നെതർലൻഡ്സും ഏറ്റുമുട്ടും. കൊളംബോയിൽ രാവിലെ 11നാണ് മത്സരം. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ വെസ്റ്റിൻഡീസും സ്കോട്ലൻഡും കൊൽക്കത്തയിൽ ഏറ്റുമുട്ടും. ഗ്രൂപ്പ് എ-യിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ യുഎസ്എയെ നേരിടും.

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് ഇന്ത്യ-യുഎസ് മത്സരം. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇന്ത്യ ലോകകപ്പ് പോരാട്ടങ്ങൾക്കായി പൂർണ്ണ സജ്ജമാണ്. ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീം എന്ന ചരിത്രനേട്ടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കൂടാതെ, 2007-ൽ ടൂർണമെന്റ് ആരംഭിച്ചത് മുതൽ മറ്റൊരു ടീമിനും സാധിക്കാത്ത സ്വന്തം മണ്ണിൽ ലോകകപ്പ് കിരീടം എന്ന നേട്ടവും ഇന്ത്യ ഇത്തവണ ഉന്നമിടുന്നു.
ഇതുവരെ ഒരു തവണ മാത്രമാണ് ഇന്ത്യയും അമേരിക്കയും അന്താരാഷ്ട്ര ടി20യിൽ ഏറ്റുമുട്ടിയിട്ടുള്ളത്. 2024-ലെ ലോകകപ്പിൽ ന്യൂയോർക്കിൽ നടന്ന മത്സരത്തിൽ ഇന്ത്യ അമേരിക്കയെ പരാജയപ്പെടുത്തിയിരുന്നു. യുഎസ്എയ്ക്ക് എതിരെ വാങ്കഡെയിൽ കരുത്തുറ്റ ബാറ്റിങ് നിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഓപ്പണിങ്ങിൽ സഞ്ജു സാംസണിന് അവസരം ലഭിക്കാൻ സാധ്യത കുറവാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സന്നാഹ മത്സരത്തിൽ അഭിഷേകിനൊപ്പം ഇഷാൻ കിഷനെയാണ് ഇന്ത്യ ഇറക്കിയത്. എന്നാൽ ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിലെ ഫസ്റ്റ് ചോയിസ് ഓപ്പണർ, വിക്കറ്റ് കീപ്പർ സഞ്ജു ആണ്.

ഇന്ത്യയിൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ (JioHotstar) മത്സരത്തിന്റെ തത്സമയ സ്ട്രീമിംഗ് ലഭ്യമാകും. കൂടാതെ സ്റ്റാർ സ്പോർട്സ് നെറ്റ്വർക്ക് ചാനലുകളിലൂടെയും മത്സരം തത്സമയം കാണാവുന്നതാണ്. യുഎസ്എയ്ക്ക് എതിരായ ഇന്ത്യയുടെ മത്സരം രാത്രി ഏഴ് മണിക്ക് ആരംഭിക്കും. 6.30ന് ആണ് ടോസ്.

