പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്പി ആര് ആനന്ദ്. ആവശ്യപ്പെട്ട പണം നല്‍കാത്തതിനാലാണ് ജീവനക്കാരിയെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ നിലവില്‍ ആറുപേരാണ് പ്രതികള്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കും. നാലു പേര് ഇനിയും പിടിയിലാകാനുണ്ട്. അവര്‍ക്കായുള്ള അന്വേഷണം നടക്കുകയാണ്.

ഫെബ്രുവരി ഒന്നാം തീയതിയാണ് സംഭവമുണ്ടായത്. ആരും പരാതി തന്നിരുന്നില്ല. രണ്ടാം തീയതി ഉദ്യോഗസ്ഥർക്ക് ഇതേക്കുറിച്ച് വിവരം ലഭിച്ചപ്പോൾ തനിക്കും എസ്എച്ച്ഒയ്ക്കും അത് കൈമാറി. ജീവനക്കാരുടെ മൊഴിയെടുത്ത് കേസെടുത്തു. ഉടൻതന്നെ പ്രധാനപ്രതിയായ സുബിൻ അലക്സാണ്ടറിനെ അറസ്റ്റ്ചെയ്തു. രണ്ടാംപ്രതിയായ ബെർലിൻദാസിനെയും പിടികൂടി. ബാക്കി പ്രതികൾക്കായി ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷണം നടത്തുകയാണ്. അന്വേഷണം നല്ലരീതിയിൽ മുന്നോട്ടുപോകുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
ബിസിനസ് എതിരാളികള്‍ നല്കിയ ക്വട്ടേഷന്‍ ആണ് ക്രിമിനല്‍ സംഘം നടപ്പാക്കിയതെന്ന് ആണ് സ്പാ ഉടമയുടെ ആരോപണം. സ്പാ ഉടമയുടെ ആരോപണം അന്വേഷിക്കും. എന്നാല്‍ ഗുണ്ടകള്‍ സ്പായില്‍ എത്തിയത് ക്വട്ടേഷന്‍ ലഭിച്ചതനുസരിച്ചാണെന്നത് കണ്ടെത്താനായിട്ടില്ലെന്നും എസ്പി പറഞ്ഞു. സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസുകാര്‍ സ്പായില്‍ നിന്ന് മാസപ്പടി വാങ്ങിയതായി നേരത്തെ സംഭവങ്ങളുണ്ടായിരുന്നുവെങ്കിലും എന്നാല്‍ ഈ കേസില്‍ ഇത്തരം ആരോപണങ്ങളില്ല. നേരത്തെ ഇത്തരം കേസുകളില്‍ അന്വേഷണം നടത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും എസ് പി പറഞ്ഞു.

കേസില്‍ അതിജീവിത നേരിട്ടത് ക്രൂരപീഡനമാണ്. കഴുത്തില്‍ കത്തി വെച്ച് അതിക്രൂരമായി പീഡിപ്പിച്ച പ്രതി സുബിന്, സ്പായിലെത്തിയ കസ്റ്റമര്‍ക്കൊപ്പം നഗ്നവിഡിയോകള്‍ പകര്‍ത്തി എന്നുമാണ് റിപ്പോര്‍ട്ട്. സ്പായിലെ സഹപ്രവര്‍ത്തകയും ബലാത്സംഗത്തിന് ഒത്താശ ചെയ്തെന്നും അതിജീവിത പറയുന്നു. അതേസമയം, കേരളം നടുങ്ങിയ ബലാത്സംഗ കേസില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു.
