ലാഹോർ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിൽ പങ്കെടുക്കുന്നതിന് ഐസിസിക്ക് മുൻപിൽ ഉപാധികൾ വെച്ച് പാകിസ്ഥാന്. മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ചാൽ മത്സരം കളിക്കാൻ തയ്യാറാണെന്ന് ഐസിസിയുടെ പ്രത്യേക സംഘത്തെ അറിയിച്ചു. ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഫെബ്രുവരി 15-ന് കൊളംബോയിൽ നിശ്ചയിച്ച മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പാകിസ്ഥാൻ സർക്കാർ നേരത്തെ വ്യക്തമാക്കായിരുന്നു. ഐസിസി പ്രതിനിധികളായി ഇമ്രാന് ഖവാജ, മുബഷിര്‍ ഉസ്മാനി എന്നിവര്‍ക്ക് മുന്നിലാണ് പാകിസ്ഥാൻ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

ബംഗ്ലാദേശിന് കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കുക. ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയിട്ടുണ്ടെങ്കിലും പങ്കാളിത്ത ഫീസ് ഇനത്തിൽ ലഭിക്കേണ്ടിയിരുന്ന പണം നൽകുക. ഭാവിയിലെ ഒരു ഐസിസി ടൂർണമെന്റ് ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാന് അവസരം നൽകുക എന്നിങ്ങനെയെന് മൂന്ന് ആവശ്യങ്ങൾ. ഇത് അംഗീകരിച്ചാൽ മത്സരം കളിക്കാമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ.
അതേ സമയം, വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ ഐസിസി തയ്യാറായിട്ടില്ല. ചർച്ചകൾക്കായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രതിനിധിയും പാകിസ്ഥാനിലുണ്ടെന്നാണ് സൂചന.

സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. നിലപാട് മാറാത്തതിനെ തുടര്‍ന്നു ഐസിസി ബംഗ്ലദേശിനെ ടൂര്‍ണമെന്റില്‍ നിന്നു പുറത്താക്കി. പകരം സ്കോട്ലന്ഡിനു അവസരം കൊടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ഥാന് സര്‍ക്കാര്‍ ടൂര്‍ണമെന്റില്‍ കളിക്കാനും എന്നാല്‍ ഇന്ത്യക്കെതിരെ മത്സരിക്കില്ലെന്നും നിലപാടെടുത്തത്.

