പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ബഹിഷ്കരണ നാടകം അവസാനിച്ചു. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി നടത്തിയ ചർച്ച വിജയം കണ്ടെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ബംഗ്ലാദേശിൽ ലോകകപ്പിന് ഏർപ്പെടുത്തിയിരുന്ന പ്രദർശന വിലക്കും നീങ്ങും. ആരാധകർക്ക് ലോകകപ്പ് കാണുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഉറപ്പ് നൽകി. ഇന്ത്യ- പാക് മത്സരം ഞായറാഴ്ച നടക്കും.

ട്വന്റി 20 ലോകകപ്പിന്റെ നല്ല നടത്തിപ്പിന് സഹകരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി ഐസിസി. പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇക്കാര്യത്തിൽ ഉറപ്പ് നൽകി. അതേസമയം ലോകകപ്പിൽ ഇന്ത്യയിൽ കളിക്കല്ലെന്ന ബംഗ്ലാദേശിന്റെ നിലപാടിൽ അച്ചടക്ക നടപടി ഉണ്ടാവില്ലെന്ന് ഐസിസി അറിയിച്ചു.
സാമ്പത്തിക ഉപരോധങ്ങളും ഏർപ്പെടുത്തില്ല. 2028നും 2031നും ഇടയിലുള്ള ഒരു ഐസിസി ടൂർണമെന്റിന്റെ വേദി ബംഗ്ലാദേശിന് അനുവദിക്കുകയും ചെയ്യും. ലാഹോറിൽ ചേർന്ന് യോഗത്തിന് പിന്നാലെയാണ് ഐസിസിയുടെ പ്രഖ്യാപനം.

ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ച് ആണ് പാകിസ്താൻ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിച്ചത്. അതേസമയം ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ നിന്നുള്ള ബഹിഷ്കരണത്തിൽ നിന്ന് പിന്മാറാൻ പാകിസ്താൻ മുന്നോട്ടുവെച്ച ഉപാധികൾ ഐസിസി തള്ളിയിരുന്നു. ഇന്ത്യ – പാക്കിസ്ഥാൻ – ബംഗ്ലാദേശ് ത്രിരാഷ്ട്ര പരമ്പര വേണമെന്നത് അടക്കമുള്ള ഉപാധികളാണ് തള്ളിയത്. ഇക്കാര്യത്തിൽ ഐസിസിക്ക് തീരുമാനം എടുക്കാനാകില്ലെന്നും രാജ്യങ്ങൾ തമ്മിലാണ് ഇക്കാര്യത്തിൽ ധാരണയിൽ എത്തേണ്ടതെന്നും ഐസിസി വ്യക്തമാക്കി.

