കൊച്ചി: സംസ്ഥാനത്ത് സിനിമ ടിക്കറ്റ് വില വർധിപ്പിക്കാനുള്ള തീരുമാനത്തെ എതിർക്കുമെന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ് വ്യക്തമാക്കി. സർവീസ് ചാർജും സെസും പരിഷ്ക്കരിക്കാനായി സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ടിലാണ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ശുപാർശയുള്ളത്. ഇത് അംഗീകരിക്കും മുൻപ് സിനിമ സംഘടനകളുമായി ചർച്ച നടത്തുമെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. നിരക്ക് വർധനവിനുള്ള നിർദേശം നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയതായി ഫിലിം ചേംബര്‍ അറിയിച്ചു.

സാംസ്ക്കാരിക മേഖലയിലെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള വരുമാനം കണ്ടെത്തുന്നത് സിനിമ ടിക്കറ്റിൽ നിന്ന് ഈടാക്കുന്ന മൂന്ന് രൂപയിൽ നിന്നാണ്. അത് വർധിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. സിനിമ മേഖലയിൽ നിന്ന് മാത്രം പണം പിരിക്കുന്ന രീതി ശരിയല്ല. ഇരട്ട നികുതി ഈടാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ സർക്കാരിനെ സമീപിച്ചിരുന്നു.
ആ വിഷയം പരിഗണിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. അതിനിടെയാണ് ടിക്കറ്റ് വില വർധിപ്പിക്കാനുള്ള നീക്കം സർക്കാർ നടത്തുന്നു എന്ന റിപ്പോർട്ട് വരുന്നത്. ഇത് അംഗീകരിക്കാൻ ആകില്ലെന്നും ഫിലിം ചേംബര്‍ ഭാരവാഹികൾ വ്യക്തമാക്കി.

സർവീസ് ചാർജും സെസും പരിഷ്ക്കരിക്കാനായി സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിൽ ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. നിലവിൽ നഷ്ടത്തിൽ പൊയ്ക്കൊണ്ടിരിക്കുന്ന സിനിമ മേഖലയ്ക്ക് പുതിയ തീരുമാനം തിരിച്ചടി ആകുമെന്നാണ് വിലയിരുത്തൽ. സർവീസ് ചാർജ് വർധിപ്പിക്കാൻ സർക്കാർ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

