ന്യൂഡല്‍ഹി: വികസ്വര രാജ്യങ്ങളില്‍ നടക്കുന്ന എഐ ആഗോള ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ തുടക്കമാകും. ഫെബ്രുവരി 20 വരെയാണ് ഉച്ചകോടി നടക്കുക. യുകെ, ദക്ഷിണ കൊറിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ നടക്കുന്ന ഇന്ത്യന്‍ ആഗോള ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.


എഐ മേഖലയില്‍ വികസ്വര രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുകയെന്നതാണ് ഉച്ചകോടിയുടെ പ്രാഥമിക ലക്ഷ്യം. കൃഷി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഭരണം തുടങ്ങി സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ എഐ സാങ്കേതിക വിദ്യകള്‍ എങ്ങനെ ഉപയോഗിക്കാം എന്നതും ഉച്ചകോടിയുടെ പ്രധാന അജണ്ടകളിലൊന്നാണ്. ലോകത്തെ പ്രമുഖ എഐ ഇന്റലിജന്‍സ് വിദഗ്ധര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഇന്ത്യയുടെ എഐ ഭാവിയെ കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുന്നതായിരിക്കും ഈ ഉച്ചകോടി. ഫ്രാന്‍സ് എഐ ആക്ഷന്‍ ഉച്ചകോടിയില്‍ വച്ചാണ് പ്രധാനമന്ത്രി ഇന്ത്യന്‍ എഐ ഉച്ചകോടിപ്രഖ്യാപിച്ചത്.
ഗ്ലോബല്‍ സൗത്ത് ആതിഥേയത്വം വഹിക്കുന്ന ആദ്യ ആഗോള എഐ ഉച്ചകോടി കൂടിയായ ഇന്ത്യയിലേക്ക് 100 ലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. വിവിധ രാജ്യങ്ങളുടെ ആയിരക്കണക്കിന് പ്രതിനിധികളും വിദഗ്ധരും ഇതില്‍ ഉള്‍പ്പെടും. മാത്രമല്ല 50ലധികം അന്താരാഷ്ട്ര മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ ഏകദേശം 20 രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാരും പങ്കെടുത്തേക്കും.




ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, സ്പെയിൻ പ്രസിഡന്റ് പെഡ്രോ സാഞ്ചസ് പെരെസ്-കാസ്റ്റെജോൺ, സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഗൈ പാർമെലിൻ, നെതർലൻഡ്സ് പ്രധാനമന്ത്രി ഡിക്ക് ഷൂഫ്, യുഎഇയുടെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലം, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക, സീഷെൽസ് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പിള്ള, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗെ എന്നിവരുൾപ്പെടെ നിരവധി ആഗോള നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും.

മാത്രമല്ല ലോകത്തിലെ ടെക് ഭീമന്മാരായ കമ്പനികളുടെ സിഇഒമാരും പരിപാടിക്കെത്തും. കൂടാതെ നിരവധി സാങ്കേതിക വിദഗ്ധരും ഉച്ചകോടിയിലെത്തും. ഗൂഗിളിന്റെ സുന്ദര്‍പിച്ചൈ, ഓപ്പൺ എഐയുടെ സാം ആള്ട്ട്മാന്, മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, എന്‍വിഡിയയുടെ ജെന്സണ് ഹുവാങ് തുടങ്ങി നിരവധി പ്രമുഖർ എത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. മാത്രമല്ല മുകേഷ് അംബാനി അടക്കമുള്ള വ്യവസായ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും.
ഈ ഉച്ചകോടി രാജ്യത്തിന്റെ സാമ്പത്തിക, നയതന്ത്ര, സാങ്കേതിക നട്ടങ്ങള് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ കരുത്ത് പകരുമെന്നും പ്രതീക്ഷിക്കാം.എഐ ദൗത്യത്തിനായി ഇന്ത്യ നിരവധി പുതിയ മോഡലുകളും അവതരിപ്പിക്കും. ഇത് ഇന്ത്യയിലെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാക്കും.
