വാഷിങ്ടണ്‍: കുടിയേറ്റക്കാര്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്ന യുഎസ് ഇത്തരത്തില്‍ പിടിയിലാകുന്നവര്‍ക്ക് മാനുഷിക പരിഗണന പോലും നല്‍കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. ബ്രോങ്കൈറ്റിസ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള 2 മാസം പ്രായമുള്ള കുഞ്ഞിനെ യുഎസ് നാടുകടത്തിയെന്നാണ് ഇതില്‍ ഏറ്റവും പുതിയ ആരോപണം. യുഎസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് പ്രതിനിധിയായ ജോക്വിന്‍ കാസ്ട്രോയാണ് ഇതുസംബന്ധിച്ച ആരോപണവുമായി രംഗത്തെത്തിയത്.

യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ ടെക്സസില്‍ നിന്നും മെക്സിക്കോയിലേക്ക് നാടുകടത്തിയതായ സംഘത്തിലാണ് ബ്രോങ്കൈറ്റിസ് ബാധിച്ച 2 മാസം പ്രായമുള്ള കുഞ്ഞും കുടുംബവും ഉള്‍പ്പെടുന്നത് എന്ന് ജാക്വിന്‍ കാസ്ട്രോ എക്സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ഇവര്‍ക്കൊപ്പം 16 മാസം പ്രായമുള്ള മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. രോഗിയായ കുഞ്ഞിനെയും കുടുംബത്തെയും നാടുകടത്തിയത് നീചമായ നടപടി എന്നാണ് കാസ്ട്രോ ചൂണ്ടിക്കാട്ടുന്നത്.
ഗുരുതരാവസ്ഥയില്‍ പ്രതികരണം പോലും ഇല്ലാതിരുന്ന കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താണ് രാജ്യത്ത് നിന്നും പുറത്താക്കിയത്. ഇക്കാര്യം ഇവരുടെ അഭിഭാഷകന് സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യത്വ രഹിതമായ ഈ നടപടിക്ക് യുഎസ് ഇമിഗ്രേഷന്‍ വകുപ്പ് മറുപടി പറയണമെന്നും കാസ്ട്രോ ആവശ്യപ്പെട്ടു.

എന്നാല്‍, എല്ലാ നടപടികളും പാലിച്ചാണ് കുഞ്ഞുള്‍പ്പെട്ട കുടുംബത്തെ നാടുകടത്തിയത് എന്നാണ് യുഎസ് ഇമിഗ്രേഷന്‍ അധികൃതരുടെ വാദം. അനധികൃതമായി അതിര്‍ത്തി കടന്ന കുട്ടിയുടെ അമ്മ മിറേയ സ്റ്റെഫാനി ലോപ്പസ്-സാഞ്ചസിനെ ടെക്സസിലെ ഈഗിള്‍ പാസിന് സമീപം ജനുവരി 21 നാണ് പിടികൂടിയത്. കോടതി നടപടികള്‍ക്ക് ശേഷമാണ് നാടുകടത്തല്‍. ഈ സമയത്ത് കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നില്ല. നാടുകടത്താന്‍ ആരോഗ്യപരമായ അനുമതി ലഭിച്ചിരുന്നു. അടിയന്തര ഘട്ടത്തെ നേരിടാനുള്ള വൈദ്യ സഹായം ഉള്‍പ്പെടെ നല്‍കിയാണ് നടപടി സ്വീകരിച്ചതെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

കുടിയേറ്റ വിരുദ്ധ നടപടികള്‍ ട്രംപ് സര്‍ക്കാര്‍ ശക്തമാക്കുമ്പോള്‍ കുട്ടികള്‍ ഉള്‍പ്പെടെ വ്യാപകമായി പിടിയിലാകുന്ന സാഹചര്യമുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉണ്ടായിരുന്നു. മിനസോട്ടയില്‍ കഴിഞ്ഞ മാസം ഐസിഇ ഉദ്യോഗസ്ഥര്‍ വളഞ്ഞിരിക്കുന്ന 5 വയസുകാരന് ലിയാം കൊനെജോ റാമോസിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതും വലിയ ചര്‍ച്ചയായിരുന്നു. അനധികൃതമായി യുഎസില്‍ എത്തിയെന്ന പേരില്‍ നൂറുകണക്കിന് കുട്ടികള്‍ ഫെഡറല്‍ കസ്റ്റഡിയില്‍ മാസങ്ങളോളും കഴിയുന്ന സ്ഥിതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
