ചങ്ങനാശ്ശേരി: അന്തരിച്ച സിപിഐഎം മുൻ കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിൻ്റെ സ്മാരക മണ്ഡപം അനാച്ഛാദനം ചെയ്തു. ചങ്ങനാശ്ശേരി തെങ്ങണയിലെ വീട്ടുവളപ്പിലാണ് സ്മൃതി മണ്ഡപം ഒരുക്കിയിട്ടുള്ളത്. റസലിന്റെ സംഘടനാ പാടവം എല്ലാവർക്കും മാതൃകയായിരുന്നുവെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

സി.പി.ഐ.എം ജില്ലാ സെക്രട്ടറിയായിരിക്കെ 2025 ഫെബ്രുവരി 21നായിരുന്നു സഖാവ് എ.വി.റസൽ വിടവാങ്ങിയത്. സഖാവിൻ്റെ വിയോഗം ജില്ലയിലെ പുരോഗമന പ്രസ്ഥാനത്തിന് നികത്താൻ കഴിയാത്ത വിടവാണ് സൃഷ്ടിച്ചത്. അദ്ദേഹത്തിൻ്റെ സ്മരണ നിലനിറുത്തി കൊണ്ടാണ് ചങ്ങനാശ്ശേരി തെങ്ങണയിലെ വീട്ടുവളപ്പിൽ സ്മൃതികുടീരം ഒരുക്കിയത്.
ഇതിൻ്റെ അനാച്ഛാദനം മന്ത്രി വി.എൻ.വാസവൻ നിർവ്വഹിച്ചു. തികഞ്ഞ പോരാളിയെയാണ് നമ്മുക്ക് നഷ്ടമായതെന്ന് വി.എൻ. വാസവൻ പറഞ്ഞു രാഷ്ട്രീയ ജീവതത്തിൽ ഏറ്റവും പ്രശോഭിക്കുന്ന കാലത്താണ് റസൽ വിട പറഞ്ഞതെന്ന് മുതിർന്ന സിപിഐഎം നേതാവ് വൈക്കം വിശ്വൻ അനുസ്മരിച്ചു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൃഷ്ണകുമാരി രാജശേഖരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാസെക്രട്ടറി ടി ആർ രഘുനാഥൻ, സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ, ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

