ഫിലിം ഫെയർ അവാർഡ് വേദിയിൽ തന്റെ വിനയം കൊണ്ടും സ്നേഹം കൊണ്ടും വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. ‘ഭ്രമയുഗ’ത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ മമ്മൂട്ടി, തനിക്കൊപ്പം നോമിനേഷൻ പട്ടികയിലുണ്ടായിരുന്ന യുവതാരങ്ങളായ ആസിഫ് അലിയെയും ബേസിൽ ജോസഫിനെയും വേദിയിലേക്ക് ക്ഷണിച്ചത് അവാർഡ് നൈറ്റിലെ ഏറ്റവും മനോഹരമായ നിമിഷമായി മാറി.

‘എനിക്കൊപ്പം മല്‍സരിച്ച ആസിഫും ബേസിലും ഒരർഥത്തിലും എന്നെക്കാൾ ഒട്ടും താഴെ അല്ല. ഇടക്ക് എന്തോ സംഭവിച്ചു, അതുകൊണ്ടാണ് ഇവള്( അവാര്‍ഡ് ) എന്നിലേക്ക് തന്നെ വന്നത്. ആ രണ്ട് യുവാക്കളും വളരെ സുന്ദരന്മാരാണ്, എന്നിട്ടും അവള് എന്നിലേക്ക് വന്നു, പ്ലീസ് വാടാ,’ മമ്മൂട്ടിയുടെ വിളിയില്‍ വേദിയാകെ കരഘോഷമുയര്‍ന്നു. ഓടിവന്ന ആസിഫിനും ബേസിലിനുമൊപ്പം ട്രോഫി പിടിച്ച് മമ്മൂട്ടി വേദിയില്‍ നിന്നു.
“ഇവർ രണ്ടുപേരും എന്നേക്കാൾ സുന്ദരന്മാരും ചെറുപ്പക്കാരുമാണെങ്കിലും അവൾ (പുരസ്കാരം) ഇത്തവണ എനിക്കൊപ്പം നിൽക്കാനാണ് തീരുമാനിച്ചത്” എന്ന മമ്മൂട്ടിയുടെ തമാശ നിറഞ്ഞ വാക്കുകൾ സദസ്സിൽ ചിരി പടർത്തി.

‘ഭ്രമയുഗ’ത്തിലെ സഹപ്രവർത്തകരുടെ പ്രകടനത്തെയും അദ്ദേഹം അഭിനന്ദിച്ചു. മമ്മൂട്ടിയെ കെട്ടിപ്പിടിച്ചാണ് യുവതാരങ്ങൾ സ്നേഹം പ്രകടിപ്പിച്ചത്. നടി സുഹാസിനിയിൽ നിന്നാണ് മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. വരും വർഷങ്ങളിൽ ആസിഫിനും ബേസിലിനും വലിയ പുരസ്കാരങ്ങൾ ലഭിക്കട്ടെയെന്ന് ആശംസിക്കാനും അദ്ദേഹം മറന്നില്ല.

