തൃശൂർ: പ്രശ്ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടിൽ ഇടയ്ക്കിടെ എത്തിയ യുവതി 12 പവൻ വരുന്ന സ്വർണാഭരണങ്ങൾ കവർന്നു. പൂജാരിയുടെ ഭാര്യയുടെ ആഭരണങ്ങളാണ് യുവതി മോഷ്ടിച്ചത്. പൂജാരിയായ കൊടകര മറ്റത്തൂർ മൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടിൽ പ്രശ്ന പരിഹാരത്തിനായി എത്തിയ പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26) ആണ് മോഷണം നടത്തിയത്. യുവതിയെ തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 16നായിരുന്നു കേസിനാസ്പദമായ സംഭവം. പൂജാരിയുടെ വീട്ടിലെ ബെഡ്റൂമിലെ അലമാരക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന 12 പവനോളം തൂക്കം വരുന്നതും ഏകദേശം 12 ലക്ഷത്തിലധികം വില വരുന്നതുമായ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. യുവതി പ്രശ്നപരിഹാരത്തിനായി ഇടയ്ക്കിടെ പൂജാരിയുടെ വീട്ടിൽ വരാറുണ്ട്. ഈ പരിചയം മുതലാക്കിയാണ് പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്ത് യുവതി തന്ത്രപൂർവം അലമാരയിൽ നിന്ന് സ്വർണാഭരണങ്ങൾ അടിച്ചുമാറ്റിയത്.
പിന്നീട് മോഷ്ടിച്ച സ്വർണാഭരണങ്ങൾ കൊടകരയിലെ ഫിനാൻസ് കമ്പനിയിൽ വിറ്റു. കിട്ടിയ പണം കൊണ്ട് പ്രതി പുതിയ സ്വർണാഭരണങ്ങളും വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങളും വാങ്ങി. പണയത്തിൽ ആയിരുന്ന സ്വന്തം ആഭരണങ്ങൾ തിരിച്ചെടുത്തു. ആർഭാട ജീവിതം നയിക്കുന്നതിനിടെയാണ് പോലീസിന്റെ വലയിലായത്.

കൊടകര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെർലിൻ വി സ്കറിയ, സബ് ഇൻസ്പെക്ടർ കൃഷ്ണ പ്രസാദ്, സുരേഷ് ഇ എ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷീബ അശോകൻ, ഷൈജി കെ ആന്റണി, ആഷ്ലിൻ ജോൺ, ജിഎസ് സിപിഒ ഡെനിൻ കെ ജെ, അഭിലാഷ് എം എം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

