പാലക്കാട്: സിപിഎം ബന്ധം ഉപേക്ഷിച്ച് പി കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫിനായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കളത്തിലിറങ്ങും. ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ സിപിഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ശശിയുടെ തീരുമാനം.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സഹായം തേടി ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളെ സമീപിച്ചിരിക്കുകയാണ് പി കെ ശശി. യുഡിഎഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ സഹായം തേടി ശശി കോണ്‍ഗ്രസ് – മുസ്ലീം ലീഗ് നേതാക്കളേയും സമീപിച്ചത്. വളരെ കാലമായി സിപിഎമ്മിനോട് ഇടഞ്ഞുനിന്നിരുന്ന പി കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ശശിക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തു വന്നിട്ടുണ്ട്. നേരത്തെ, ലൈംഗികാതിക്രമ ആരോപണത്തില്‍ ശശിക്കെതിരെ പ്രതിഷേധിച്ചതിനാല്‍ വോട്ട് ചോദിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
പി കെ ശശി യുഡിഎഫില്‍ എത്തിയാലും ഒറ്റപ്പാലത്ത് സ്ഥാനാര്‍ഥിയാക്കരുതെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസിയെ അറിയിച്ചത്. ഗുരുതര പരാതികളെ തുടര്‍ന്ന് 2021ല്‍ സിപിഎം തന്നെ പി കെ ശശിയെ സ്ഥാനാര്‍ത്ഥിത്വം നല്‍കാതെ മാറ്റി നിര്‍ത്തിയിരുന്നു. ലൈംഗികാതിക്രമ ആരോപണത്തില്‍ അന്ന് പി കെ ശശിക്കെതിരെ വ്യാപക പ്രതിഷേധം നടത്തിയവര്‍ വോട്ട് ചോദിച്ച് ഇറങ്ങുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവ് ഹരിഗോവിന്ദനെയോ, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഒ കെ ഫാറൂഖിനെയോ ഒറ്റപ്പാലത്ത് പരിഗണിക്കണമെന്നാണ് ആവശ്യം.

പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് 63 വര്‍ഷം നീണ്ട സിപിഎം അംഗത്വമുപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച ജി സുധാകരന്റെ വാക്കുകള്‍ പാര്‍ട്ടിയെ വെട്ടിലാക്കിയ സാഹചര്യമാണുള്ളത്. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചില്‍ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ലെന്നും, പൊതുപരിപാടികളില്‍ അവഗണിച്ചുവെന്നും സുധാകരന് ആരോപിച്ചു. സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി ഒരു പരിഗണനയും അര്‍ഹിക്കുന്ന ആളല്ല എന്ന അര്‍ത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തി കളിയാക്കി ചിരിക്കുകയും ചെയ്തുവെന്നും സുധാകരന് പറയുന്നു.

