ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായ ‘ജനനായകൻ’. രാഷ്ട്രീയത്തിലേക്ക് കടന്ന വിജയ് യുടെ അവസാനത്തെ ചിത്രമെന്ന പ്രത്യേകത കൂടിയുള്ള ഈ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾ ചർച്ചാവിഷയം തന്നെയാണ്. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്യുന്നത് ബോധപൂർവം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചിരിക്കുകയാണ് അദ്ദേഹം. ആരാധകരുടെ ആശങ്കക്കും സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങൾക്കും വിരാമമിടുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസം കേന്ദ്ര സർക്കാരിന്റെ ഒരു തരം രാഷ്ട്രീയ കളിയാണെന്ന് അദ്ദേഹം പരോക്ഷമായി ആരോപിച്ചു.

തഞ്ചാവൂരിൽ നടന്ന പാർട്ടി റാലിയിലാണ് വിജയ് ഈ വിഷയത്തിൽ പ്രതികരിച്ചത്. കരൂർ റാലിയിലെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടവുമായി ബന്ധപ്പെട്ട് സിബിഐ തന്നെ ചോദ്യം ചെയ്തതും, തന്റെ സിനിമയ്ക്ക് അനുമതി നൽകാത്തതും തമ്മിൽ ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനെ ഒരു തരത്തിലുള്ള പീഡനമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തന്നെ നിശബ്ദമാക്കാനാക്കാൻ ശ്രമിക്കാം, എന്നാൽ എല്ലാവരേയും നിശബ്ദനാക്കാൻ കഴിയില്ലെന്നും വിജയ് പറഞ്ഞു.
പൂർണ്ണസമയ രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായുള്ള വിജയ്യുടെ അവസാന ചിത്രമായിട്ടാണ് ‘ജനനായകൻ’ കരുതപ്പെടുന്നത്. ജനുവരിയിൽ പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം സെൻസർ ബോർഡിന്റെ (CBFC) പുനപരിശോധനാ നടപടികൾ കാരണമാണ് അനിശ്ചിതത്വത്തിലായത്. ചിത്രത്തിൽ അതിക്രമങ്ങളും സൈന്യത്തെക്കുറിച്ചുള്ള ചില പരാമർശങ്ങളുമുണ്ടെന്ന ആരോപണങ്ങളെത്തുടർന്നാണ് സെൻസർ ബോർഡ് ഇതിനെ ഒരു വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് വിട്ടത്.

ഇതുമായി ബന്ധപ്പെട്ട് നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ നിലവിൽ സെൻസർ ബോർഡിന്റെ പുനപരിശോധനാ നടപടികൾ പൂർത്തിയാക്കാൻ അനുവദിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ സിനിമയുടെ റിലീസിനായി ശബ്ദമുയർത്തിയതിന് വിജയ് നന്ദി രേഖപ്പെടുത്തി.

അതേസമയം, സിനിമാ സർട്ടിഫിക്കേഷൻ കാര്യത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും സെൻസർ ബോർഡ് ഒരു സ്വതന്ത്ര സ്ഥാപനമാണെന്നുമാണ് ബിജെപിയുടെ നിലപാട്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതോടെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് സിനിമയുടെ റിലീസ് ഇനിയും സങ്കീർണ്ണമാക്കുമോ എന്ന ആശങ്ക ചലച്ചിത്ര മേഖലയിലുണ്ട്. ഏപ്രിൽ 30-ന് മുമ്പ് ചിത്രം റിലീസ് ചെയ്യില്ലെന്ന് കാനഡയിലെ വിതരണക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.
