എറണാകുളം: തൊണ്ടിമുതൽ കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി എംഎൽഎ ആൻ്റണി രാജു നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടി പ്രോസിക്യൂഷൻ രേഖാമൂലം സമർപ്പിച്ചിട്ടുണ്ട്. പ്രോസിക്യൂഷൻ സമർപ്പിച്ച ഈ വാദങ്ങളുടെ അടിസ്ഥാനത്തിലാകും ഹൈക്കോടതി അന്തിമ നിലപാട് സ്വീകരിക്കുക.

കേസിൻ്റെ ഭാഗമായ തൊണ്ടിമുതൽ കൈമാറാൻ കോടതിയിൽ നിന്ന് യാതൊരുവിധ ഉത്തരവുകളും ഉണ്ടായിരുന്നില്ലെന്നും ആൻ്റണി രാജുവിൻ്റെ കൈവശം ഇരുന്നപ്പോഴാണ് കൃത്രിമം നടന്നതെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഈ കാലയളവിൽ തൊണ്ടിമുതലിന്മേൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയെന്ന് കൃത്യമായി അറിയാവുന്നത് പ്രതിക്ക് മാത്രമാണ്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്ന രാഷ്ട്രീയമായ ആവശ്യം മുൻനിർത്തി മാത്രമാണ് ശിക്ഷ മരവിപ്പിക്കാൻ ഇപ്പോൾ ആവശ്യപ്പെടുന്നതെന്നും ഇത് അംഗീകരിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നിയമം സംരക്ഷിക്കാൻ ബാധ്യതയുള്ള ഒരാൾ തന്നെ ഇത്തരം ഒരു പ്രവൃത്തി ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഈ സാഹചര്യത്തിൽ ശിക്ഷ മരവിപ്പിക്കുന്നത് സമാന കേസുകളിൽ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും സർക്കാർ അഭിഭാഷകർ ചൂണ്ടിക്കാട്ടി.

കോടതി അനുകൂല വിധി പുറപ്പെടുവിച്ചാൽ എംഎൽഎ സ്ഥാനം നിലനിർത്താനും അടുത്ത തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർഥിയായി വീണ്ടും മത്സരിക്കാനും അദ്ദേഹത്തിന് സാധിക്കും. മറിച്ച് അപ്പീൽ തള്ളുകയാണെങ്കിൽ അത് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാകും. ശാസ്ത്രീയ തെളിവുകളും കേസിൻ്റെ നാൾവഴികളും ഹൈക്കോടതി വിശദമായി പരിശോധിക്കും.

