എറണാകുളത്ത് കോൺഗ്രസ് സീറ്റുകളിൽ സമ്മർദ്ദം ശക്തമാക്കി ലത്തീൻ കത്തോലിക്കാ സഭ. കൊച്ചി മണ്ഡലത്തിൽ മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കരുതെന്ന് ആവർത്തിച്ച് സഭ. ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നും സഭാ മുഖപത്രത്തിൽ മുന്നറിയിപ്പ്. അതേസമയം ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ സംസ്ഥാന സർക്കാറിനെ പ്രശംസിച്ചിട്ടുമുണ്ട്.

സ്ഥാനാർത്ഥി ചർച്ചകൾക്ക് ചൂട് പിടിക്കുമ്പോൾ സാമുദായിക സമ്മർദമാണ് കോൺഗ്രസിന് തലവേദനയാകുന്നത്. എറണാകുളത്തെ 14 നിയമസഭാ സീറ്റുകളിൽ ലത്തീൻ കത്തോലിക്കാ സമുദായ അംഗങ്ങളെ മാത്രമേ സ്ഥാനാർഥികൾ ആക്കാവു എന്നാണ് സഭയുടെ നിർദേശം. ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയിൽ സ്ഥാനാഥിയാക്കുന്നതിൽ നേരത്തെ തന്നെ സഭ കടുത്ത എതിർപ്പ് അറിയിച്ചിരുന്നു.
സമുദായം കോൺഗ്രസിൻ്റെ വോട്ട് ബാങ്ക് അല്ലെന്നാണ് സഭാ മുഖപത്രം മുന്നറിയിപ്പ് നൽകുന്നത്. എറണാകുളവും കൊച്ചിയും കത്തോലിക്ക പ്രാതിനിധ്യം ഉറപ്പാക്കണം എന്ന ആവശ്യവും സഭ ശക്തമായിമുന്നോട്ടു വെക്കുന്നുണ്ട്. ലത്തീൻ സഭാ വക്താവ് ജോസഫ് ജൂഡാണ് ജീവനാദം മുഖപത്രത്തിലൂടെ സഭയുടെ നിലപാട് വീണ്ടും ആവർത്തിച്ചത്.

