
ബിസിനസിൽ ഇറങ്ങുന്നവർക്ക് ലോകപരിചയവും പ്രവർത്തിപരിചയവും ആവശ്യമാണെന്നും, വിദ്യാർത്ഥികൾ പഠനത്തിന് ശേഷം ഉടൻ സ്റ്റാർട്ടപ്പ് പരിപാടികളുമായി വരുന്നത് നല്ലതല്ലെന്ന് വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. തന്റെ ജീവിതവിജയത്തിന് പ്രധാന കാരണം കരിയറിന്റെ ആദ്യ മൂന്ന് കൊല്ലം ഒരിടത്ത് ജോലി ചെയ്യാൻ സാധിച്ചു എന്നതാണെന്ന് അദ്ദേഹം പറയുന്നു. മക്കൾക്കും ഇതേ ഉപദേശവും അവസരവുമാണ് നൽകിയതെന്ന് ചിറ്റിലപ്പിള്ളി വെളിപ്പെടുത്തി.

”എന്റെ പരിചയക്കാർ ആണെന്ന് വച്ച് ആരെയും ജോലിക്ക് എടുക്കില്ല. ടെസ്റ്റ് എഴുതി മെറിറ്റിൽ വരുന്നവർ കയറട്ടെ എന്നാണ് ചിന്തിക്കുന്നത്. അങ്ങനെ മെറിറ്റിൽ വന്നവർ ധാരാളമുണ്ട്. പല കോളേജുകളും ആദ്യകാലത്തൊക്കെ മോട്ടിവേഷണൽ ക്ളാസിന് ക്ഷണിച്ചിരുന്നു. അവിടുത്തെ വിദ്യാർത്ഥികളോട് പറയുമായിരുന്നു, സർക്കാർ പറയുന്നത് പോലെ ഇപ്പോഴേ സ്റ്റാർട്ടപ്പ് തുടങ്ങാൻ നിൽക്കരുത്. പഠിക്കുന്ന സമയം നല്ലതുപോലെ പഠിക്കുക. പരമാവധി വിദ്യാഭ്യാസം നേടിയതിന് ശേഷം എവിടെയെങ്കിലും ജോലി ചെയ്യുക. ലോകപരിചയം പ്രധാനമാണ്. അതുകഴിഞ്ഞിട്ടേ ബിസിനസിനെ പറ്റി ആലോചിക്കാവൂ എന്ന് ഇത്തരം ക്ളാസുകളിൽ വിദ്യാർത്ഥികളോട് പറയാറുണ്ടായിരുന്നു.
എന്റെ വിജയത്തിന്റെ പ്രധാന കാരണം കരിയറിന്റെ ആദ്യ മൂന്ന് കൊല്ലം ഒരിടത്ത് ജോലി ചെയ്യാൻ സാധിച്ചു എന്നതാണ്. മക്കളായ അരുണിനോടും മിഥുനോടും ഇതുതന്നെയാണ് പറഞ്ഞത്. മിഥുൻ ഒരു വർഷം വർക്ക് ചെയ്തിട്ടാണ് വിഗാർഡിലേക്ക് ജോയിൻ ചെയ്തത്. തുടക്കത്തിൽ രണ്ടുപേർക്കും വലിയ ഉത്തരവാദിത്തങ്ങൾ നൽകിയിരുന്നില്ല. ആദ്യമേ പിടിച്ച് എംഡി പോസ്റ്റിലേക്ക് ഇരുത്തുകയല്ല ചെയ്തത്. ഞങ്ങളുടെ ഒരു സീനിയർ മാനേജറുടെ വലിയൊരു ക്യാബിനിൽ ചെറിയൊരു ടേബിളാണ് മിഥുന് നൽകിയത്. ”