
വെല്ലൂർ: വനിതാ ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നാല് യുവാക്കൾക്ക് 20 വർഷം കഠിനതടവ്. പ്രതികൾക്ക് 25,000 രൂപ പിഴയും വെല്ലൂർ മഹിളാ കോടതി വിധിച്ചു. ശിക്ഷാവിധിക്ക് ശേഷം പുറത്തിറങ്ങിയ പ്രതികൾ മാദ്ധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് കോടതി പരിസരത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.

2022 മാർച്ച് 16നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കാട്പാടിയിൽ നിന്ന് ഡോക്ടറെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയാണ് പ്രതികൾ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. കേസിലെ പ്രതികളായ ഓട്ടോ ഡ്രൈവർ പാർത്ഥിപൻ, സുഹൃത്തായ മണികണ്ഠൻ, ഭരത്, സന്തോഷ് എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയുടെ വിചാരണ പൂർത്തിയായിട്ടില്ല.
സുഹൃത്തുക്കൾക്കൊപ്പം സിനിമയ്ക്ക് പോയി മടങ്ങിയ വനിതാ ഡോക്ടറെ ഷെയർ ഓട്ടോ എന്ന പേരിലാണ് പ്രതികൾ ഓട്ടോയിൽ കയറ്റിയത്. പലർ നദിക്കരയിൽ എത്തിച്ച ശേഷം ഡോക്ടറുടെ സുഹൃത്തുക്കളെ മർദിച്ച് അവശരാക്കി. ശേഷം അവരുടെ മുന്നിൽ വച്ചായിരുന്നു അതിക്രമം. വനിതാ ഡോക്ടറുടെയും സുഹൃത്തുക്കളുടെയും ഫോണുകളും സ്വർണവും പഴ്സുമെല്ലാം സംഘം തട്ടിയെടുത്തു. ഇവരുടെ എടിഎം കാർഡ് ഉപയോഗിച്ച് 40,000 രൂപ സംഘം പിൻവലിക്കുകയും ചെയ്തിരുന്നു.

സംഭവത്തിന് ശേഷം മദ്യപിച്ച് തല്ലുണ്ടാക്കി മറ്റൊരു കേസിൽ ഈ പ്രതികൾ പിടിയിലായി. ഇതോടെയാണ് വനിതാ ഡോക്ടർക്കെതിരായ അതിക്രമം പുറത്തുവന്നത്. തുടർന്ന് വനിതാ ഡോക്ടർ പരാതി നൽകിയിരുന്നു.