
ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ നിർണായക ദൗത്യങ്ങളുടെ ചുമതലക്കാരനായിരുന്ന ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി ചുമതലയേറ്റു.

രാജീവ് കുമാറിന്റെ പിൻഗാമിയായി 26ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായാണ് അദ്ദേഹം അധികാരമേൽക്കുന്നത്. 18 വയസ്സ് പൂർത്തിയായ എല്ലാവരും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായി സ്ഥാനമേറ്റ ശേഷം അദ്ദേഹം പറഞ്ഞു.
2023ലെ നിയമമനുസരിച്ച് രൂപവത്കരിച്ച സെലക്ഷൻ സമിതി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും (സി.ഇ.സി) തെരഞ്ഞെടുപ്പ് കമീഷണർമാരെയും നിയമിച്ചതിനെതിരായ ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഗ്യാനേഷ് കുമാർ ചുമതലയേറ്റത്.
ആഭ്യന്തര മന്ത്രാലയത്തിൽ സേവനമനുഷ്ഠിക്കവെ ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിലും അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള രാമക്ഷേത്ര ട്രസ്റ്റിന്റെ രൂപവത്കരണത്തിലും ഗ്യാനേഷ് കുമാർ നിർണായക പങ്കുവഹിച്ചിരുന്നു.
