
പാട്ന: പരീക്ഷയിൽ കോപ്പിയടിക്കാൻ സഹായിക്കാത്തതിന് സഹപാഠിയെ വെടിവച്ച് കൊലപ്പെടുത്തി വിദ്യാർത്ഥി. വെടിയേറ്റ മറ്റൊരു വിദ്യാർത്ഥി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ. ബീഹാറിലെ റോഹ്താസിലാണ് സംഭവം. അമിത് കുമാർ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. സഞ്ജിത് കുമാർ എന്ന വിദ്യാർത്ഥിയാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പരീക്ഷക്കിടെ സഹപാഠികൾ ഉത്തരക്കടലാസ് കാണിച്ചുകൊടുക്കാത്തതിന്റെ പേരിലാണ് പത്താം ക്ളാസുകാരൻ വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. നാടൻ തോക്കാണ് വിദ്യാർത്ഥിയുടെ പക്കലുണ്ടായിരുന്നത്. സംഭവത്തിൽ വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു.
പത്താം ക്ളാസിന്റെ സോഷ്യൽ സയൻസ് പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥികൾ മടങ്ങവേയായിരുന്നു വെടിവയ്പ്പുണ്ടായത്. ഇതിനുമുൻപ് നടന്ന സംസ്കൃതം പരീക്ഷക്കിടെ ഉത്തരക്കടലാസ് കാണിച്ചുകൊടുക്കാത്തതിന് പിന്നാലെ സുഹൃത്തുക്കളായ വിദ്യാർത്ഥികൾക്കിടയിൽ വഴക്കുണ്ടായിരുന്നു. പിന്നാലെ ക്ളാസ് മുറിക്ക് പുറത്തുവച്ച് വിദ്യാർത്ഥി കൂട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വ്യാഴാഴ്ച അമിതും സഞ്ജിതും വീട്ടിലേയ്ക്ക് മടങ്ങാനായി ഓട്ടോറിക്ഷയിൽ കയറുന്നതിനിടെ ഇവരെ തടഞ്ഞുനിർത്തി വിദ്യാർത്ഥി വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.

തുടർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അമിത് മരണപ്പെടുകയായിരുന്നു. അതേസമയം, ഒരു വർഷത്തോളമായി അമിതും സഞ്ജിതും തന്നെ അപമാനിക്കുകയാണെന്നാണ് വെടിവയ്പ്പ് നടത്തിയ വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞത്. പരീക്ഷാ ഹാളിനുള്ളിൽവച്ച് തന്നെ ഉപദ്രവിച്ചു. ഇതിന്റെ പ്രതികാരമായാണ് വെടിയുതിർത്തത്. മറ്റൊരു കുട്ടിയെയാണ് ലക്ഷ്യംവച്ചത്. എന്നാൽ വെടിയുണ്ട അബദ്ധത്തിൽ അമിതിനും സഞ്ജിതിനും കൊള്ളുകയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. യഥാർത്ഥ കാരണം മറയ്ക്കാനായി മറ്റ് വിദ്യാർത്ഥികൾ തെറ്റായ പ്രചാരണം നടത്തുകയാണെന്നും വിദ്യാർത്ഥി ആരോപിച്ചു.