
പ്രയാഗ്രാജ്: മഹാകുംഭ മേളയുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ച 140 സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർക്കെതിരെ കേസെടുത്ത് ഉത്തർ പ്രദേശ് പൊലീസ്. 13 എഫ്ഐആറുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തതെന്ന് ഡിഐജി വൈഭവ് കൃഷ്ണ സ്ഥിരീകരിച്ചു. ഫെബ്രുവരി 26 ന് നടക്കാനിരിക്കുന്ന മഹാ ശിവരാത്രി ഉത്സവത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൊലീസ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാകുംഭ മേളയുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതനാണ് 13 ഓളം എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് വൈഭവ് കൃഷ്ണ അറിയിച്ചു. ഇന്ന് കുംഭമേളയിൽ ഒരു കോടിയോളം പേർ പുണ്യ സ്നാനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
‘ശിവരാത്രിക്ക് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. മേഖലയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ക്രമീകരണങ്ങളും സുഗമമായി നടക്കും. എത്ര വലിയ ജനക്കൂട്ടമാണെങ്കിലും, ഞങ്ങൾ പൂർണ്ണമായും തയ്യാറാണ്’-അദ്ദേഹം പറഞ്ഞു.
“മഹാശിവരാത്രി ദിനത്തിൽ ഭക്തർ കുംഭമേളയിലേക്ക് ഒഴുകുമെന്നാണ് കരുതുന്നത്. ഉത്തർപ്രദേശ് സർക്കാരിന്റെ ഇൻഫർമേഷൻ വകുപ്പ് റിപ്പോർട്ട് ചെയ്തതനുസരിച്ച് ഞായറാഴ്ച വരെ ഏകദേശം 8.773 ദശലക്ഷം ആളുകൾ പുണ്യസ്നാനം നടത്തി. 620 ദശലക്ഷം ഭക്തർ പ്രയാഗ്രാജിലെ മഹാകുംഭമേളയിൽ പങ്കെടുക്കാൻ എത്തിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
