
മുംബൈ: സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ നടനും ശിവസേന നേതാവുമായ ഗോവിന്ദ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഇപ്പോഴിതാ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടന്. വെടിയുണ്ട നീക്കം ചെയ്തെന്നും പ്രാര്‍ഥനകള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ശിവസേന നേതാവായ കൃഷ്ണ ഹെഡ്ജെയാണ് താരത്തിന്റെ ശബ്ദസന്ദേശം പുറത്തുവിട്ടത്.

‘പ്രണാമം. ഞാന്‍ ഗോവിന്ദ. നിങ്ങളുടെ അനുഗ്രഹവും മാതാപിതാക്കളുടെ അനുഗ്രഹവും എന്റെ ഗുരുവിന്റെ കൃപയും. എനിക്ക് വെടിയേറ്റിരുന്നു. ഇപ്പോള്‍ വെടിയുണ്ട നീക്കം ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്ക് നന്ദി പറയുന്നു. പ്രത്യേകിച്ച് ഡോ. ഗര്‍വാളിന്. എല്ലാവരുടേയും പ്രാര്‍ഥനകള്‍ക്കും പിന്തുണയ്ക്കും നന്ദി.’ – ശബ്ദസന്ദേശത്തിൽ ഗോവിന്ദ പറയുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം റിവോള്‍വറില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് ഗോവിന്ദയുടെ കാലിന് പരിക്കേൽക്കുന്നത്. റിവോള്‍വര്‍ പരിശോധിക്കുന്നതിനിടെയാണ് വെടിയുതിര്‍ന്നത്. കാല്‍മുട്ടിന് പരിക്കേറ്റ് ഗോവിന്ദയെ മുംബൈ ക്രിട്ടിക് കെയര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രാവിലെയുള്ള വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് പോകാനിരിക്കെയാണ് അപകടം.
കൂലി നമ്പര്‍ വണ്‍, ഹസീന മാന്‍ ജായേഗി, സ്വര്‍ഗ്, സാജന് ചലേ സസുരാല്‍, രാജാ ബാബു, രാജാജി, പാര്‍ട്ണര്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ സിനിമകള്‍. 2019-ല്‍ പുറത്തിറങ്ങിയ രംഗീല രാജ സാമ്പത്തികമായി പരാജയമായിരുന്നു. ഇത്തേത്തുടര്‍ന്ന് അഭിനയത്തില്‍നിന്ന് മാറിനില്‍ക്കുകയായിരുന്നു അദ്ദേഹം.
