തൃശ്ശൂർ: തളിക്കുളത്തെ സ്നേഹതീരം കടപ്പുറത്ത് ഹിരൺദാസ് മുരളി എന്ന വേടൻ പാട്ടിനൊപ്പം അപ്രതീക്ഷിതനീക്കങ്ങൾ നടത്തി സ്വീകരണം ഒരുക്കിയവരെയും ആസ്വാദകരെയും വിസ്മയിപ്പിച്ചു. തളിക്കുളത്തെ പ്രിയദർശിനി വായനശാലയുടെ പ്രഥമ പ്രിയദർശിനി പുരസ്കാരം സ്വീകരിക്കാനാണ് വേടൻ എത്തിയത്. നവീകരിച്ച വായനശാലയുടെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു പുരസ്കാരദാനം. വായനശാലയിലേക്ക് സംഭാവനചെയ്യാൻ കുറച്ചു പുസ്തകങ്ങളുമായാണ് വേടൻ വന്നത്.
ഒരു ലക്ഷം രൂപയുടെ പ്രിയദർശിനി പുരസ്കാരം ഷാഫി പറമ്പിൽ എംപിയിൽനിന്ന് സ്വീകരിച്ചു നടത്തിയ പ്രസംഗത്തിൽ തുക മുഴുവൻ ഇവിടേക്ക് പുസ്തകങ്ങൾ വാങ്ങാനായി ലൈബ്രറിയുടെ പ്രസിഡന്റ് ടി.എൻ. പ്രതാപന് തിരിെക നൽകുന്നതായി പ്രഖ്യാപിച്ചായിരുന്നു ആദ്യത്തെ ‘സർപ്രൈസ്’. കൊണ്ടുവന്ന പുസ്തകങ്ങൾക്കൊപ്പം ഇൗ തുക പ്രതാപന് തിരികെ നൽകി. ആസ്വാദകരുടെയും സംഘാടകരുടെയും ആവശ്യപ്രകാരം മൂന്ന് റാപ്പ് ഗാനങ്ങളും പാടി.
ലൈബ്രറി പ്രസിഡന്റായ പ്രതാപന്റെ ജന്മദിനമാണ് ഇന്ന് എന്നതായിരുന്നു വേടന്റെ അടുത്ത വെളിപ്പെടുത്തൽ. വൈകാതെ വേദിയിലേക്ക് വലിയൊരു കെയ്ക്ക് എത്തി. പ്രതാപന് സർപ്രൈസ് നൽകാനായി വേടൻ െകാണ്ടുവന്നതായിരുന്നു അത്. സദസ്സിലുണ്ടായിരുന്ന പ്രതാപന്റെ ഭാര്യ യു.െക. രമയെയും വേടൻ സ്റ്റേജിലേക്ക് ക്ഷണിച്ചു. കെയ്ക്ക് മുറിച്ച് എല്ലാവരും പങ്കിട്ടു. ലൈബ്രറിയുടെ ഉന്നമനത്തിനായി പ്രയത്നിച്ചവരെ ആദരിച്ചും വേദിയിൽ നൃത്തം അവതരിപ്പിച്ച ‘ടീം ഒഫൻഡേഴ്സ്-അച്ഛൻമാരും മക്കളും’ ടീമിനെ അനുമോദിച്ചും ഫോട്ടോയെടുത്തുമാണ് വേടൻ മടങ്ങിയത്.
വേടന് ആദ്യമായി പുരസ്കാരം പ്രഖ്യാപിച്ചത് തളിക്കുളത്തെ പ്രിയദർശിനി വായനശാലയാണ്. മുൻ എംപി കൂടിയായ കോൺഗ്രസ് നേതാവ് ടി.എൻ.പ്രതാപൻ സംഘടിപ്പിച്ച വായനാശാലയുടെ ഉദ്ഘാടനച്ചടങ്ങിൽ വിവിധ രാഷ്ടീയ കക്ഷികളുടെ നേതാക്കളും പൊതുപ്രവർത്തകരും എത്തിയിരുന്നു.
എഴുത്തുകാരായ ആലങ്കോട് ലീലാകൃഷ്ണനും അശോകൻ ചരുവിലും ചേർന്നാണ് നവീകരിച്ച പ്രിയദർശിനി ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സി.സി.മുകുന്ദൻ എം.എൽ.എ., കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ തുടങ്ങി നിരവധിേപർ പ്രസംഗിച്ചു.

