
അമേരിക്കന്‍ റാപ്പറും സംഗീതജ്ഞനുമായി ഷാന്‍ ഡിഡ്ഡി കോംപ്സിനെതിരേ വീണ്ടും ലൈംഗിക പീഡന പരാതികള്‍. 120 പേരാണ് കോംപ്സിനെതിരേ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളതെന്നും അടുത്തമാസത്തോടെ കേസ് ഫയല്‍ ചെയ്യുമെന്നും ഇരകൾക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകന് ടോണി ബസ്ബീ പറഞ്ഞു.

120 പേരില്‍ 25 പേര്‍ക്ക് ചൂഷണത്തിന് വിധേയരായ സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല എന്നത് ആരോപണത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കുന്നുണ്ട്. കോംപ്സില്നിന്ന് ചൂഷണം നേരിട്ടുവെന്നാരോപിച്ച് 3280-ല്‍ അധികം പേരാണ് തന്റെ സ്ഥാപനത്തെ സമീപിച്ചതെന്നും 120 പേരെ പ്രതിനിധീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും ടോണി പറഞ്ഞു.
പരാതിക്കാരില്‍ അറുപത് പേര് സ്ത്രീകളും അറുപതു പേര് പുരുഷന്മാരുമാണെന്ന് ടോണി പറഞ്ഞു. ലൈംഗികാതിക്രമത്തിന് വിധേയരായവരില്‍ ഒരു പുരുഷന് സംഭവസമയത്ത് ഒന്‍പതു വയസ്സുമാത്രമായിരുന്നു പ്രായം. 1991 മുതല്‍ 2024 വരെയുള്ള കാലത്താണ് ചൂഷണം നടന്നത്. ഇത്തരത്തിലുള്ള ലൈംഗിക അതിക്രമവും ചൂഷണവും യു.എസിലോ മറ്റെവിടെയെങ്കിലുമോ നടക്കാന്‍ പാടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ സെക്സ് ട്രാഫിക്കിങ് കേസില്‍ ബ്രൂക്ക്ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ വിചാരണകാത്ത് കഴിയുകയാണ് 54-കാരനായ കോംപ്സ്. കഴിഞ്ഞ മാസമാണ് ഇയാള്‍ അറസ്റ്റിലായത്.
