തിരുവനന്തപുരം: 33-ാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് മന്ത്രി സജി ചെറിയാൻ. അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത ‘മഴയെത്തും മുൻപേ’ മികച്ച ടെലിവിഷൻ പരമ്പരയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ പരമ്പരയിലെ അഭിനയത്തിന് കൃഷ്ണചന്ദ്രൻ മികച്ച നടനായും ശ്രീധന്യ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

മലയാളം ടെലിവിഷൻ മേഖലയിലെ ക്രിയാത്മകതയിൽ വലിയ ഇടിവുണ്ടാകുന്നതായി സംസ്ഥാന ടെലിവിഷൻ പുരസ്കാര ജൂറി വിമർശനം ഉന്നയിക്കുകയും ചെയ്തു. കഥാ വിഭാഗത്തിൽ ഇത്തവണ അവാർഡിനായി സമർപ്പിക്കപ്പെട്ട 81 എൻട്രികളിൽ ഭൂരിഭാഗവും നിലവാരം പുലർത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് ജൂറി വിലയിരുത്തി.
സീരിയലുകളെ അപേക്ഷിച്ച് ടെലിഫിലിമുകൾ ഭേദപ്പെട്ട നിലവാരം പുലർത്തി. എന്നാൽ, സീരിയലുകൾ ആവർത്തിച്ചു മടുത്ത പ്രമേയങ്ങളിലാണ് ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളായി ചിത്രീകരിക്കുന്ന പഴയ പ്രവണത തന്നെ തുടരുന്നു. മിക്ക പരമ്പരകളും അന്യഭാഷാ സീരിയലുകളുടെ അനുവർത്തനങ്ങളായിരുന്നു. സംഗീതത്തിന്റെ കാര്യത്തിലും മൗലികതയില്ലെന്നും ‘സ്റ്റോക്ക് മ്യൂസിക്’ രീതി ഒഴിവാക്കി പുതിയ പരീക്ഷണങ്ങൾ നടത്തണമെന്നും ജൂറി നിർദ്ദേശിച്ചു.

ഹാസ്യ പരിപാടികൾ പൊതുവെ അരോചകമാണെന്ന് ജൂറി നിരീക്ഷിച്ചു. കുട്ടികളെ വെച്ച് ചിത്രീകരിക്കുന്നത് കൊണ്ടുമാത്രം ചിത്രം കുട്ടികളുടെ ഹ്രസ്വചിത്രമാകുന്നില്ല. പല ചിത്രങ്ങളും കുട്ടികളുടെ വീക്ഷണകോണിൽ നിന്നുള്ളവയായിരുന്നില്ലെന്നും ജൂറി വ്യക്തമാക്കി. കഥേതര വിഭാഗത്തിൽ ലഭിച്ച 140 എൻട്രികളിൽ 15 പുരസ്കാരങ്ങളും മൂന്ന് പ്രത്യേക പരാമർശങ്ങളും നൽകി.

എന്നാൽ, വാർത്താധിഷ്ഠിത പരിപാടികളിൽ കൃത്യത, മിതത്വം, വസ്തുത, നിഷ്പക്ഷത എന്നിവയുടെ ഗുരുതരമായ അഭാവമുണ്ടെന്ന് ജൂറി ചൂണ്ടിക്കാട്ടി. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, പാർശ്വവത്കൃത ജനവിഭാഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോർട്ടിംഗിൽ സമഗ്രതയില്ല. രചനാ വിഭാഗത്തിൽ മികച്ച ടെലിവിഷൻ ഗ്രന്ഥത്തിന് അർഹമായ കൃതികളൊന്നും ലഭിച്ചില്ല.
എങ്കിലും പുതിയ സമീപനങ്ങൾ പരിചയപ്പെടുത്തുന്ന ‘ടെലിവിഷൻ; വിനിമയവും വിശകലനവും’ എന്ന ഗ്രന്ഥത്തിന് പ്രത്യേക ജൂറി പരാമർശം നൽകാൻ ശുപാർശ ചെയ്തു. മികച്ച രണ്ടാമത്തെ പരമ്പര- വസുധ, മികച്ച കോമഡി പ്രോഗ്രാം- മറിമായം, മികച്ച ടെലിഫിലിം (20 മിനിറ്റിൽ താഴെ)- മൊളഞ്ഞി, 20 മിനിറ്റിൽ കൂടുതൽ- എഫ് ഫോർ ഫ്രീഡം, മികച്ച കുട്ടികളുടെ ഹ്രസ്വ ചിത്രം – ട്രാപ്പ്.
