മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായെത്തുന്ന ‘പേട്രിയറ്റ്’ൻ്റെ റിലീസിൽ ആശങ്ക. ചിത്രത്തിന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ‘ഫിയോക്ക്’ വിലക്ക് ഏർപ്പെടുത്തി. തിയേറ്ററുകൾ സിനിമയുമായി കരാര്വയ്ക്കരുതെന്ന് ഫിയോക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോർട്ട്. ചിത്രത്തിന് തിയേറ്ററിൽ നിന്നുള്ള നിർമാണ – വിതരണ വിഹിതം കൂട്ടിചോദിച്ചതിനെ തുടർന്നുള്ള തർക്കമാണ് വിലക്കിനു പിന്നിലെന്നാണ് വിവരം.

ആദ്യ രണ്ടാഴ്ചയും 60 ശതമാനം തിയേറ്റർ വിഹിതം വേണമെന്നാണ് നിർമാതാക്കളുടെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സംഘടനകൾ. നിലവിൽ മലയാള സിനിമകള്‍ക്ക് ആദ്യ ആഴ്ചയിൽ 60 ശതമാനം വിഹിതവും രണ്ടാം ആഴ്ചയില്‍ 55 ശതമാനം വിഹിതവും മൂന്നാം ആഴ്ചയിൽ 50 ശതമാനം വിഹിതവും നല്‍കുന്നതാണ് രീതി.
ഏറെക്കാലത്തിനു ശേഷം മോഹൻലാൽ – മമ്മൂട്ടി കൂട്ടുകെട്ടിൽ വെള്ളിത്തിരയിലെത്തുന്ന മൾട്ടി-സ്റ്റാർ ചിത്രമാണ് പേട്രിയറ്റ്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, രേവതി, ദർശന രാജേന്ദ്രൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് ഏപ്രിൽ 23നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകരും.

ചിത്രം നിർമിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി.ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമാണം നിർവഹിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രം മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ട്വന്റി 20 ക്ക് ശേഷം മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

