മിഥുൻ ചക്രവർത്തിക്ക് സിനിമാപ്രേമികൾക്കിടയിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഡിസ്കോ ഡാൻസർ, ജങ്, പ്രേം പ്രതിഗ്യാ, പ്യാർ ഝുക്ടാ നഹി, മർദ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം ഇന്ത്യയെമ്പാടും ആരാധകരെ സൃഷ്ടിച്ചു. 2023 ഡിസംബറിൽ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുൻ ചക്രവർത്തി ഒടുവിൽ അഭിനയിച്ചത്. രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ഈയിടെയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ പരിഗണിച്ചാണ് അവാർഡ് നൽകിയത്. ചൊവ്വാഴ്ച നടന്ന അവാർഡ്ദാന ചടങ്ങിൽ കരിയറിന്റെ തുടക്കത്തില്‍ നേരിട്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്.

ബോളിവുഡില്‍ ഇരുണ്ട നിറമുള്ളവർക്ക് അതിജീവിക്കാൻ കഴിയില്ലെന്ന് പലരും പറഞ്ഞെന്നും തുടര്‍ന്ന് തന്റെ നിറം മാറ്റാൻ ദൈവത്തോട് പ്രാര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ബോളിവുഡില്‍ ഇരുണ്ട നിറമുള്ള നടന്മാര്ക്ക് അതിജീവിക്കാന്‍ കഴിയില്ലെന്നാണ് പലരും തന്നോട് പറഞ്ഞത്. തന്റെ നിറം മാറ്റാമോ എന്ന് ദൈവത്തോട് പ്രാര്‍ഥിച്ചു. ഒടുവില്‍ നിറം മാറ്റാന്‍ പറ്റില്ലെന്ന കാര്യം ഞാന്‍ അംഗീകരിച്ചു. പകരം എന്റെ ഡാന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. പ്രേക്ഷകര്‍ എന്റെ നിറം അവഗണിക്കും വിധം ശ്രദ്ധിക്കപ്പെടുന്ന തരത്തിലേക്ക് മാറാനായിരുന്നു തീരുമാനം.” – മിഥുന് പറഞ്ഞു.

”കഠിനാധ്വാനത്തിലൂടെയാണ് താന്‍ ഇതുവരെ എല്ലാം നേടിയതെന്ന് പറഞ്ഞ നടന് കരിയറില്‍ ആദ്യമായി നാഷണല്‍ അവാര്‍ഡ് കിട്ടിയതിന് ശേഷമുള്ള ഒരു സംഭവവും ഓര്‍ത്തെടുത്തു. ഞാന്‍ അല്‍ പാച്ചിനോയെ പോലെയാണെന്നാണ് കരുതി നിര്‍മാതാക്കളെ നിസാരരായി കണ്ട് പെരുമാറാന്‍ തുടങ്ങി. എന്നാല്‍ ഒരു നിര്‍മാതാവ് അയാളുടെ ഓഫീസില്‍ നിന്ന് എന്നെ പുറത്താക്കി. ആ ദിവസം ഞാന്‍ അല്‍ പാച്ചിനോയെപ്പോലെയല്ലെന്ന് തിരിച്ചറിഞ്ഞു. എന്റെ വ്യാമോഹങ്ങളും അവിടെ അവസാനിച്ചു.” – മിഥുന് കൂട്ടിച്ചേര്‍ത്തു.

