
കുട്ടിക്കാലം മുതല്‍ തന്നെ സംഗീതം കൊണ്ട് വിസ്മയിപ്പിച്ചിട്ടുണ്ട് ഉസ്താദ് സാക്കിര്‍ ഹുസൈന്. തബലയില്‍ വിസ്മയം തീര്‍ത്ത് നിരവധി വേദികളില്‍ ലോകമെമ്പാടും സാക്കിര്‍ ഹുസൈന് നിറഞ്ഞുനിന്നു. 12-ാം വയസ്സില്‍ തുടങ്ങിയ ആ യാത്ര പതിറ്റാണ്ടുകള്‍ക്കിപ്പുറവും തുടര്‍ന്നു. ഒടുവില്‍ 73-ാം വയസ്സില്‍ വിടപറയുമ്പോള്‍ സംഗീതലോകത്തിന് അത് നികത്താനാവാത്ത നഷ്ടമാണ്.

കഴിഞ്ഞ ഗ്രാമി പുരസ്കാരവേദിയിലും നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട് സാക്കിര്‍. സംഗീത ലോകത്തെ ഏറ്റവും ജനപ്രിയ പുരസ്കാരമായ ഗ്രാമി അവാര്‍ഡ്സില്‍ മൂന്ന് പുരസ്കാരങ്ങളാണ് ഒരൊറ്റ രാത്രിയില്‍ സ്വന്തമാക്കിയത്. മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപെററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം നേടിയത്.
ആസ് വി സ്പീക്ക് എന്ന ആല്‍ബത്തിലെ ‘പാഷ്തോ’ എന്ന ഗാനത്തിലൂടെ രാകേഷ് ചൗരസ്യ, ബെല ഫ്ലെക്ക്, എഡ്ഗാര്‍ മേയര്‍ എന്നിവരോടൊപ്പം സക്കീര്‍ ഹുസൈന് മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സിനുള്ള പുരസ്കാരം നേടി. പ്രധാനമന്ത്രിയുടെ ‘അബൻഡന്‍സ് ഇന്‍ മില്ലെറ്റ്സ്’ എന്ന പ്രസംഗം ഉള്‍ക്കൊള്ളുന്ന ‘അബൻഡന്‍സ് ഇന്‍ മില്ലെറ്റ്സ്’ എന്ന ഗാനത്തെ പിന്തള്ളിയാണ് ‘പാഷ്തോ’ പുരസ്കാരം സ്വന്തമാക്കിയത്. രാജ്യപുരോഗതിയില്‍ ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പറയുന്ന ഗാനം ഫാല്‍ഗുനിയും ഗൗരവ് ഷായും ചേര്‍ന്നാണ് രചിച്ച് ആലപിച്ചിരിക്കുന്നത്.
മികച്ച കണ്ടംപെററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം വിഭാഗത്തിലെ പുരസ്കാരവും സാക്കിര്‍ ഹുസൈന് നേടി. രാകേഷ് ചൗരസ്യ, ബെല ഫ്ലെക്ക്, എഡ്ഗാര്‍ മേയര്‍ എന്നിവരോടൊപ്പം സാക്കിര്‍ ഹുസൈന് ഒരുക്കിയ ‘ആസ് വി സ്പീക്ക്’ എന്ന ആല്‍ബമാണ് പുരസ്കാരം സ്വന്തമാക്കിയത്.

ഫ്യൂഷന്‍ ബാന്‍ഡായ ശക്തി തയ്യാറാക്കിയ ‘ദിസ് മൊമന്റ്’ എന്ന ആല്‍ബത്തിനായിരുന്നു അന്ന് മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്കാരം. സാക്കിര്‍ ഹുസൈന്, ഗായകന് ശങ്കര്‍ മഹാദേവന്, താളവാദ്യ വിദഗ്ധന്‍ വി സെല്‍വഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്‍, ബ്രിട്ടീഷ് ഗിറ്റാറിസ്റ്റ് ജോണ്‍ മക്ലാഫിന് എന്നിവര്‍ ചേര്‍ന്നാണ് ‘ദിസ് മൊമന്റ്’ യാഥാര്‍ഥ്യമാക്കിയത്.