
തിരുവനന്തപുരം: സിനിമാമേഖലയിലെ പ്രശ്നങ്ങൾ പഠിച്ച ഹേമാക്കമ്മിറ്റി റിപ്പോർട്ടിന്റെ പരിശോധനയെത്തുടർന്ന് കൂടുതൽ കേസുണ്ടാകുമെന്ന് സൂചന. പൂർണറിപ്പോർട്ടിലുള്ള മൊഴികളുടെ പ്രാഥമികപരിശോധന തുടരുകയാണ്. ഇവരെ കണ്ടെത്തി പ്രത്യേക അന്വേഷണസംഘം വീണ്ടും മൊഴിയെടുക്കുന്നുമുണ്ട്. പീഡനാരോപണങ്ങളിൽ പ്രാഥമികാന്വേഷണം പൂർത്തിയായാൽ ഇവയിൽ എത്രയെണ്ണത്തിൽ കേസെടുക്കേണ്ടിവരുമെന്നത് വ്യക്തമാകും.

പരാതിയുമായി മുന്നോട്ടുപോകാൻ താത്പര്യമുണ്ടെങ്കിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനുള്ള നടപടികളുണ്ടാവും. പത്തുകേസുകളിൽ അന്വേഷണസംഘം ശേഖരിച്ച വിവരങ്ങളും രേഖപ്പെടുത്തിയ മൊഴികളും പരിശോധിച്ച് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനുള്ള നടപടികളാണ് നടക്കുന്നത്. പല മൊഴികളിലും പരാതിക്കാരുടെയും പ്രതികളുടെയും പേരുകളിൽ അവ്യക്തതയുള്ളതിനാൽ വിശദ പരിശോധന വേണ്ടിവരും.
ഹേമാക്കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചതിലെ നാൽപതോളം സംഭവങ്ങളാണ് ഇതുവരെ പ്രത്യേക സംഘം വിശദമായി പരിശോധിച്ചത്. നേരത്തേവന്ന വെളിപ്പെടുത്തലുകളുടെയും പോലീസ് ശേഖരിച്ച മൊഴികളുടെയും അടിസ്ഥാനത്തിൽ 26 കേസുകൾ രജിസ്റ്റർചെയ്തു. ഏതാനും അറസ്റ്റുകളും നടന്നു. രജിസ്റ്റർചെയ്ത കേസുകളിൽ ചിലതിൽ പ്രതികളെ കണ്ടെത്താനുള്ള പരിശോധനകളും നടക്കുകയാണ്.