
കൊച്ചി: സിനിമാമേഖലയിലെ പ്രശ്നങ്ങളും പുതുതായി രൂപപ്പെടുത്തുന്ന സിനിമാനയവും ചർച്ചചെയ്യാൻ സർക്കാർ സംഘടിപ്പിക്കുന്ന കോൺക്ലേവ് ഫെബ്രുവരിയിലേക്ക് നീളും. ഡിസംബറിൽ നടത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് ജനുവരിയിലേക്ക് മാറ്റി. നയം തയ്യാറാക്കുന്നതിന് മുന്നോടിയായി സർക്കാരിന്റെ വിവിധ വകുപ്പുകളുമായുള്ള ചർച്ച നീളുന്നതാണ് കാരണം.

ആഭ്യന്തരം, നിയമം, സാംസ്കാരികം, തൊഴിൽ, ടൂറിസം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമേ നയത്തിന്റെ കരട് തയ്യാറാക്കാനാകൂ. ഷാജി എൻ. കരുൺ അധ്യക്ഷനായ നയരൂപവത്കരണസമിതി വിവിധ സിനിമാസംഘടനകളുമായുള്ള ചർച്ച പൂർത്തിയാക്കി.
അഭിനേതാക്കളുടെയും നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുമായി ചർച്ച നടത്തിയ സമിതി സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയിലെ വിവിധ വിഭാഗങ്ങളിൽനിന്നും അഭിപ്രായം സ്വരൂപിച്ചു. സമൂഹത്തിലെ വിവിധമേഖലകളിൽനിന്നുള്ളവരുടെ അഭിപ്രായവും തേടി.
ഉദ്യോഗസ്ഥതലത്തിലുള്ള ചർച്ചമാത്രമാണ് ബാക്കിയെന്ന് ഷാജി എൻ. കരുൺ പറഞ്ഞു. അതിനുശേഷം കരട് തയ്യറാക്കി കോൺക്ലേവിന് മുമ്പായി നയരൂപവത്കരണത്തിനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു.
