
2024ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നോവലായി ജി.ആർ.ഇന്ദുഗോപന്റെ ‘ആനോ’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കവിതാ ഗ്രന്ഥമായി അനിത തമ്പിയുടെ ‘മുരിങ്ങ വാഴ കറിവേപ്പ്’ എന്ന കൃതിയും മികച്ച ചെറുകഥയായി വി.ഷിനിലാലിന്റെ ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’യും തിരഞ്ഞെടുത്തു.

എൻഡോവ്മെന്റ് അവാർഡുകളിൽ ഉപന്യാസത്തിനുള്ള സി.ബി.കുമാർ അവാർഡ് ‘പൂക്കളുടെ പുസ്തകം’ എഴുതിയ എം.സ്വരാജിനാണ്.
കെ.വി. രാമകൃഷ്ണൻ, ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർക്ക് അക്കാദമിയുടെ വിശിഷ്ടാംഗത്വം (ഫെല്ലോഷിപ്പ്) പ്രഖ്യാപിച്ചു. അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വർണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം. പി.കെ.എൻ. പണിക്കർ, പയ്യന്നൂർ കുഞ്ഞിരാമൻ, എം.എം. നാരായണൻ, ടി.കെ. ഗംഗാധരൻ, കെ.ഇ.എൻ, മല്ലികാ യൂനിസ് എന്നിവർക്ക് സമഗ്രസംഭാന പുരസ്കാരവും പ്രഖ്യാപിച്ചു. 30000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം. മലയാള സാഹിത്യത്തിനു ഗണ്യമായ സംഭാവനകൾ അർപ്പിച്ച എഴുപത് വയസ്സ് പിന്നിട്ട എഴുത്തുകാരെയാണ് ഈ പുരസ്കാരത്തിനു പരിഗണിക്കുന്നത്.
മികച്ച നാടകമായി ശശിധരൻ നടുവിൽ എഴുതിയ ‘പിത്തളശലഭം’, ജീവചരിത്രം/ആത്മകഥയായി ഡോ. കെ.രാജശേഖരൻ നായറുടെ ഞാൻ എന്ന ഭാവം, മികച്ച യാത്രാ വിവരണമായി കെ.ആർ.അജയൻ എഴുതിയ ‘ആരോഹണം ഹിമാലയം’ എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു. ബാലസാഹിത്യം വിഭാഗത്തിൽ ഇ.എൻ.ഷീജ രചിച്ച ‘അമ്മമണമുള്ള കനിവുകൾ’, വിവർത്തന സാഹിത്യ വിഭാഗത്തിൽ ചിഞ്ജു പ്രകാശിന്റെ ‘എന്റെ രാജ്യം എന്റെ ശരീരം’ ഹാസ്യ സാഹിത്യ വിഭാഗത്തിൽ നിരഞ്ജന്റെ ‘കേരളത്തിന്റെ മൈദാത്മകത’ സാഹിത്യ വിമർശന വിഭാഗത്തിൽ ജി.ദിലീപന്റെ ‘രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങൾ’ എന്നിവ പുരസ്കാരം നേടി. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരങ്ങൾ.
