
തൃശൂർ: കേരള സാഹിത്യ അക്കാദമി സി.ബി കുമാർ എൻഡോവ്മെന്റ് ഇക്കുറി മറ്റാർക്കും കൊടുക്കില്ലെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി. അബൂബക്കർ.നേരത്തെ എം.സ്വരാജ് പുരസ്കാരം നിരസിച്ചതിനെത്തുടർന്നാണ് ഈ തീരുമാനം. അക്കാദമി പ്രഖ്യാപിച്ച 16 പുരസ്കാരങ്ങളിൽ 11 എണ്ണവും എഴുത്തുകാർ നേരിട്ട് അയച്ചതല്ലെന്നും പുരസ്കാരത്തെച്ചൊല്ലിയുള്ള വിവാദത്തിൽ സെക്രട്ടറി പറഞ്ഞു.

അക്കാദമി ലൈബ്രറിയിലുള്ള പുസ്തകം ജൂറിക്കു നൽകിയാണ് പുരസ്കാരം നിർണയിച്ചത്. അതിൽ എം. സ്വരാജിന്റെ പുസ്തകവും ഉൾപ്പെടും. 2023-ൽ പുരസ്കാരം ലഭിച്ച മൂന്നുപേരിൽ കവിതയ്ക്ക് അവാർഡ് കിട്ടിയ കല്പറ്റ നാരായണൻ, ആത്മകഥാ പുരസ്കാരത്തിനർഹനായ കെ. വേണു, വൈജ്ഞാനിക സാഹിത്യത്തിന് അവാർഡ് ലഭിച്ച ബി. രാജീവൻ എന്നിവർ പുസ്തകങ്ങൾ അയച്ചിരുന്നില്ല. അക്കാദമിയിൽ ലഭ്യമായിരുന്ന പുസ്തകങ്ങൾ എടുത്ത് അവാർഡ് കൊടുക്കുകയാണ് ചെയ്തത്. എം. സ്വരാജ് പുരസ്കാരം നിരസിച്ചതിന് ഞങ്ങൾക്ക് എന്താണ് ചെയ്യാൻ കഴിയുക?-‘ സി.പി അബൂബക്കർ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഡോ. പ്രസാദി പന്ന്യൻ, ഡോ. രോഷ്നി സ്വപ്ന, ഡോ. കാവുമ്പായി ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ജൂറിയാണ് എം. സ്വരാജിന്റെ പുക്കളുടെ പുസ്തകം സി.ബി കുമാർ എൻഡോവ്മെന്റിന് തിരഞ്ഞെടുത്തത്.
ഒരു പുരസ്കാരവും സ്വീകരിക്കില്ല എന്ന തന്റെ നിലപാടിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമിയുടെ സി.ബി കുമാർ എൻഡോവ്മെന്റ് നിരസിക്കുന്നതായി എം. സ്വരാജ് വ്യക്തമാക്കിയിരുന്നു. നിരസിക്കാനായിരുന്നെങ്കിൽ എന്തിനായിരുന്നു പുസ്തകം പുരസ്കാരത്തിനായി അയച്ചത് എന്ന വ്യാപകമായ വിമർശനം ഉയർന്നപ്പോഴാണ് സ്വരാജ് പുസ്തകം അക്കാദമിയുടെ പുരസ്കാര പരിഗണനയ്ക്കായി അയച്ചിരുന്നില്ല എന്നുള്ള വിശദീകരണവുമായി കേരള സാഹിത്യ അക്കാദമി രംഗത്തുവന്നത്.
