വേനൽചൂട് കനത്തതോടെ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. ശരീരത്തിൽ ജലാംശം നിലനിർത്തുകയാണ് ചൂട്കാലാവസ്ഥയിൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം. നിർജ്ജലീകരണം ഒഴിവാക്കാൻ വെള്ളം കുടിക്കുകയാണ് മികച്ച മാർഗമെങ്കിലും കുട്ടികൾ വെള്ളം ഒരുപരിധിക്കപ്പുറം കുടിക്കാൻ കൂട്ടാക്കിയില്ലെന്ന് വരാം.

അതുകൊണ്ട് അവർക്ക് ജലാംശം അടങ്ങിയ പഴങ്ങൾ അവരുടെ ഡയറ്റിൽ കൂടുതലായി ഉൾപ്പെടുത്തുക. അതിനൊപ്പം കരിക്ക്, സംഭാരം, നാരങ്ങാവെള്ളം പോലുള്ള പാനീയങ്ങൾ കൊടുക്കുന്നതും കുട്ടികളിൽ നിർജ്ജലീകരണം ഒഴിവാക്കാൻ സഹായിക്കും.
വേനൽച്ചൂടിൽ കുട്ടികളുമൊത്തുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുക. വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം കുട്ടികളെ തനിച്ചാക്കി പോകരുത്. ഇത് വലിയ അപകടം സൃഷ്ടിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പെട്ടെന്ന് സാധനങ്ങൾ വാങ്ങി തിരിച്ചെത്താം എന്ന് ഉദ്ദേശിച്ചാകും കുട്ടികളെ മിക്കപ്പോഴും വാഹനങ്ങളിൽ ഇരുത്തിയ ശേഷം മാതാപിതാക്കൾ പുറത്തിറങ്ങുന്നത്.

എന്നാൽ സാധാരണ കാലാവസ്ഥയിൽപ്പോലും വാഹനത്തിനുള്ളിൽ താപനില പെട്ടെന്ന് കൂടും. ചൂട് കാലങ്ങളിൽ അതിവേഗമായിരിക്കും താപനില വർധിക്കുന്നത്. ഇങ്ങനെ സംഭവിക്കുമ്പോൾ വാഹനത്തിലിരിക്കുന്ന കുട്ടിയുടെ ശരീരത്ത് ചൂട് കൂടുകയും നിർജലീകരണം മുതൽ മരണം വരെയുള്ള അപകടങ്ങൾ വരെ സംഭവിച്ചേക്കാം

കുട്ടികളുടെ ചർമം വളരെ ലോലമായതു കൊണ്ട് തന്നെ, സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് ഒഴിവാക്കാം. ചൂടുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ കുട്ടികളിൽ കണ്ടാൽ ഉടനടി തണലുള്ള സ്ഥലത്തേക്ക് മാറ്റുകയും വെള്ളം കുടിക്കാൻ നൽകണം. അരഞ്ഞ കോട്ടൺ വസ്ത്രങ്ങൾ കുട്ടികളെ ധരിപ്പിക്കാം. കുട്ടികളുടെ ശരീരം തണുപ്പിക്കാൻ ദിവസവും രണ്ടോ മൂന്നോ തവണ കുളിപ്പിക്കാം.
രാവിലെ 10നു മുമ്പും വൈകിട്ട് നാലിനു ശേഷവും ജനലുകൾ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കണം. നവജാതശിശുക്കൾക്ക് ഇടയ്ക്കിടയ്ക്ക് മുലപ്പാലും വെള്ളവും നൽകാം. രാവിലെയോ വൈകിട്ടോ കുട്ടികളെ നടക്കാൻ കൊണ്ടുപോകാം. കഠിനമായ വ്യായാമങ്ങളും മറ്റും തീർത്തും ഒഴിവാക്കണം.
