
കാന് ഫിലിം ഫെസ്റ്റിവലിലെ വിജയ ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ആഘോഷ ചടങ്ങുകളിൽ താരമായിരുന്ന ഹൃദു ഹറൂൺ മലയാളിയാണെന്ന് ആദ്യം ആരും അറിഞ്ഞിരുന്നില്ല. സന്തോഷ് ശിവന്റെ മുംബൈക്കർ, ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്ത തഗ്സ് എന്ന തമിഴ് ചിത്രം, ആമസോണിൽ ക്രാഷ് കോഴ്സ്, ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് തുടങ്ങിയ ചിത്രങ്ങളിലെ കേന്ദ്ര കഥാപാത്രങ്ങൾക്ക് ശേഷം ആദ്യമായി മലയാളത്തിലേക്ക് ഹൃദു ഹറൂൺ അരങ്ങേറ്റം കുറിച്ച ചിത്രമാണ് മുറ. തിരുവനന്തപുരം സ്വദേശിയായ ഹൃദു ഹറൂൺ മുറയിൽ അവതരിപ്പിച്ച അനന്ദു എന്ന കഥാപാത്രം പ്രേക്ഷകരുടെയും ദേശീയ-പ്രാദേശിക നിരൂപകരുടെയും മുക്ത കണ്ഠമായ പ്രശംസ ഏറ്റു വാങ്ങുകയാണ്. മുറ ഹൗസ് ഫുൾ ആൻഡ് ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി തരംഗമാകുകയാണ് തിയറ്ററുകളിൽ.

തന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം ദേശീയ സംസ്ഥാന അവാർഡ് നേടിയ കപ്പേളയുടെ സംവിധായകൻ മുസ്തഫയുടെ കൂടെ ആയതിനാൽ ഏറെ സന്തോഷമുണ്ടെന്ന് ഹൃദു പറഞ്ഞിരുന്നു. സുരാജ് വെഞ്ഞാറമൂട്, മാല പാർവതി ഒപ്പം മൊത്തം അഭിനേതാക്കളും ടെക്നിഷ്യൻസും നടത്തിയ കൂട്ടായ പ്രവർത്തനമാണ് മുറയുടെ വിജയത്തിന് പിന്നിൽ എന്ന് ഹൃദു കൂട്ടിച്ചേർത്തു. ജോബിൻ ദാസ്, അനുജിത്ത് കണ്ണൻ, യദു കൃഷ്ണൻ, വിഘ്നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ ഉൾപ്പെടുന്ന തങ്ങൾ ആറ് പേരുടെ സിനിമക്കകത്തും പുറത്തുമുള്ള സൗഹൃദം അവരവരുടെ പ്രകടനം മികച്ചതാക്കാൻ സഹായകമായി. മുറക്കും ഞങ്ങൾ ഓരോരുത്തർക്കും പ്രേക്ഷകർ നൽകുന്ന കൈയടി തന്നെയാണ് മുന്നോട്ടുള്ള യാത്രയിൽ ഞങ്ങൾ ഓരോരുത്തർക്കുമുള്ള പ്രചോദനമെന്നും ഹൃദു പറഞ്ഞു.
ആദ്യ വാരാന്ത്യത്തിൽ തന്നെ ഹൗസ് ഫുൾ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി തിയേറ്ററിൽ ഇപ്പോൾ പ്രദർശന വിജയം നേടുന്ന മുറയുടെ രചന നിർവഹിച്ചിരിക്കുന്നത് സുരേഷ്ബാബുവാണ്. എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയാ ഷിബുവാണ് മുറയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, മാല പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യദു കൃഷ്ണ, വിഘ്നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ നിർമ്മാണം റിയാ ഷിബു, എച്ച് ആർ പിക്ചേഴ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോണി സക്കറിയ, ഛായാഗ്രഹണം ഫാസിൽ നാസർ, എഡിറ്റിംഗ് ചമൻ ചാക്കോ, സംഗീത സംവിധാനം ക്രിസ്റ്റി ജോബി, കലാസംവിധാനം ശ്രീനു കല്ലേലിൽ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, ആക്ഷൻ പി സി സ്റ്റൻഡ്സ്, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.