ജയ്പൂർ: ജെഇഇ മെയിൻ 2026 ജനുവരിയിൽ നടന്ന ഒന്നാം സെഷൻ പരീക്ഷയുടെ ഫല പ്രഖ്യാപനം ഇന്ന് (ഫെബ്രുവരി 16). ഫെബ്രുവരി 12ന് ഫലം പ്രഖ്യാപിക്കാനിരിക്കെയായിരുന്നു നാഷണൽ ടെസ്റ്റിങ് ഏജൻസി 16ലേയ്ക്ക് ഫലപ്രഖ്യാപനം മാറ്റിവച്ചത്. ബാച്ചിലർ ഓഫ് എഞ്ചിനീയറിങ് (ബിഇ), ബാച്ച്ലർ ഓഫ് ടെക്നോളജി (ബിടെക്) പരീക്ഷകളുടെ അന്തിമ ഉത്തരസൂചിക എൻടിഎ പ്രസിദ്ധീകരിച്ചു.


ഈ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കുന്ന ഫലം തയ്യാറാക്കിയിരിക്കുന്നത്. ഫിസിക്സിൽ നിന്നുള്ള ഏഴ് ചോദ്യങ്ങളും മാത്തമാറ്റിക്സിൽ നിന്നുള്ള രണ്ട് ചോദ്യങ്ങളും ഉൾപ്പെടെ ആകെ ഒമ്പത് ചോദ്യങ്ങൾ പേപ്പറിൽ നിന്ന് ഒഴിവാക്കിയതായി വിദ്യാഭ്യാസ വിദഗ്ധൻ ദേവ് ശർമ്മ പറഞ്ഞു.
‘ഇത്തവണ ആകെ ഒമ്പത് ചോദ്യങ്ങൾ ഒഴിവാക്കി. ഫിസിക്സിൽ നിന്ന് ഏഴ് ചോദ്യങ്ങളും മാത്തമാറ്റിക്സിൽ നിന്ന് രണ്ട് ചോദ്യങ്ങളുമാണ് ഒഴിവാക്കിയത്. മറ്റ് വിഷയങ്ങളിൽ നിന്ന് ഒരു ചോദ്യവും ഒഴിവാക്കിയിട്ടില്ല. കൂടാതെ, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലെ ഓരോ ചോദ്യത്തിനും ഒന്നിലധികം ശരിയായ ഉത്തരങ്ങളുണ്ട്. ഇവ പരിഗണിച്ചയിരിക്കും ഇന്ന് പ്രസിദ്ധീകരിക്കുന്ന ഫലങ്ങൾ. ഉടൻ തന്നെ സ്കോർകാർഡുകളും പ്രതീക്ഷിക്കുന്നു’ ദേവ് ശർമ്മ പറഞ്ഞു.




2025ലെ ആദ്യ സെഷനിൽ, ആറ് ചോദ്യങ്ങൾ മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ. ഫിസിക്സിൽ നിന്ന് നാലെണ്ണവും മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നിവയിൽ നിന്ന് ഓരോന്നുമായിരുന്ന ഒഴിവാക്കിയിരുന്നത്.

സ്കോർ കാർഡിൽ പരാമർശിച്ചിരിക്കുന്ന വിശദാംശങ്ങൾ
നിങ്ങളുടെ പ്രകടനത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ സ്കോർ കാർഡിൽ ഉൾപ്പെടുത്തും. ഡൗൺലോഡ് ചെയ്തതിനുശേഷം എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കാൻ ഉദ്യോഗാർഥികളോട് എൻടിഎ നിർദേശിക്കുന്നു. വിവരങ്ങളിൽ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാൽ ഉദ്യോഗാർഥികൾ ഉടൻ തന്നെ എൻടിഎയുമായി ബന്ധപ്പെടുക.
സ്കോർ കാർഡിലെ വിവരങ്ങൾ
പേര്, റോൾ നമ്പർ, ആപ്ലിക്കേഷൻ നമ്പർ
മാതാപിതാക്കളുടെ വിവരങ്ങൾ
സംസ്ഥാന യോഗ്യതാ കോഡ്
വിഷയാടിസ്ഥാനത്തിലുള്ള ശതമാനം (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്)
ആകെ മാർക്കും മൊത്തത്തിലുള്ള ശതമാനവും
അഖിലേന്ത്യാ റാങ്ക് (AIR)
റാങ്ക് നില
ജെഇഇ അഡ്വാൻസ്ഡ് യോഗ്യതാ നില
എൻടിഎ, ഫലം പ്രോസസ് ചെയ്യുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടതിനാലാണ് പ്രഖ്യാപനം 12ൽ നിന്ന് ഫെബ്രുവരി 16ലേക്ക് മാറ്റിവച്ചത്. ജനുവരി സെഷനിൽ 13,50,000ൽ അധികം ഉദ്യോഗാർഥികൾ ബിഇ, ബിടെക് പേപ്പറുകളിൽ എക്സാം രജിസ്ട്രേഷൻ ചെയ്തിരുന്നു. അവരിൽ 13,00,368 പേർ പരീക്ഷയെഴുതി. ഏകദേശം 96.25 ശതമാനം ഹാജർ രേഖപ്പെടുത്തി.
