
കണ്ണൂർ ∙ അഴീക്കോട് ക്ഷേത്രോത്സവത്തിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണു പൊട്ടി 5 പേർക്ക് പരുക്കേറ്റ സംഭവത്തില്‍ പത്തു പേർക്കെതിരെ പൊലീസ് കേസെടുത്തു.

അഞ്ച് ക്ഷേത്രം ഭാരവാഹികൾക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പരുക്കേറ്റ അഞ്ചു പേരുടെയും നില ഗുരുതരമല്ല.
നീർക്കടവിലെ മുച്ചിരിയൻ കാവിൽ വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ചൈനീസ് പടക്കങ്ങൾക്കൊപ്പം നാടൻ അമിട്ട് ഉൾപ്പെടെ പൊട്ടിച്ചെന്നാണ് പൊലീസിന്റെ സംശയം. ക്ഷേത്രത്തില്‍ വെടിക്കെട്ടിന് അനുമതിയില്ലായിരുന്നു. അപകടത്തെ തുടർന്ന് കാവിലെ തെയ്യം ചടങ്ങുകൾ നിർത്തിവയ്ക്കുകയായിരുന്നു.
ക്ഷേത്രാചാരത്തിന്റെ ഭാഗമായല്ല വെടിക്കെട്ട് നടന്നത്. തെയ്യം ഇറങ്ങുന്ന നേരം ക്ഷേത്രത്തിനു സമീപത്ത് പൊട്ടിക്കുകയായിരുന്ന പടക്കങ്ങളിലൊന്ന് തെറിച്ച് ആൾക്കൂട്ടത്തിനിടയിൽ വീഴുകയായിരുന്നു. പന്ത്രണ്ടുകാരൻ ഉൾപ്പെടെ അഞ്ച് പേർക്കാണ് അപകടത്തില്‍ പരുക്കേറ്റത്. കാലിനു സാരമായി പരുക്കേറ്റ ഒരാളെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
